ഇടുക്കിയിലെ ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. ഗോപിനാഥന്‍ (50) സജീവന്‍ (45) എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇരുവരും 301 കോളനിയിലെ താമസക്കാരാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ അടക്കുകയാണ്.
പൂപ്പാറയിൽ പോയി സാധങ്ങൾ വാങ്ങി തിരികെ വരുന്നതിനിടയിലാണ് അപകടം ഉണ്ടായത് . 301 കോളനിക്ക് താഴെയുള്ള പ്രദേശത്താണ് അപകടം. ആനയെ കണ്ട് ഭയന്നതോടെ വള്ളം മറിഞ്ഞതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വള്ളം മറിഞ്ഞതിനെ തുടർന്ന് നിലവിളി ശബ്ദം കേട്ട് എത്തിയ ഗോപിയുടെ മരുമകൻ രഞ്ജിത്താണ് ഇരുവരും മുങ്ങി താഴുന്നത് കണ്ടത്.
ആനയിറങ്കല്‍ നിന്നും കോളനിയിലേക്ക് വരുന്നതിനിടെ ഇവർ അപകടത്തിൽപെടുകയായിരുന്നു. സജീവന്‍ അല്‍പദൂരം നീന്തി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ശേഷമാണ് മുങ്ങിപ്പോവുന്നത്. ഗോപിക്ക് നീന്തല്‍ അറിയില്ലെന്നാണ് നാട്ടുകാര്‍ നൽകുന്ന വിവരം.
പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരെയടക്കം സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനിരിക്കുന്നു.