കരുവന്നൂർ തട്ടിപ്പിന്റെ വ്യാപ്തി കേരളജനതയെ ഞെട്ടിയ്ക്കുന്ന തരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. അന്വേഷണത്തിനിടെ ഇ ഡി പുറത്തു വിടുന്നത് 300 അല്ല 500 കോടിയോളം രൂപയാണ് തട്ടിച്ചതെന്നാണ് പുറത്തു വിടുന്നത്. എന്നാൽ ഇ ഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് അനുസരിച്ച് 800 കോടിക്ക് മുകളിൽ പോകും ഈ തട്ടിപ്പിന്റെ വ്യാപ്തി എന്നാണ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ ഇ.ഡി. പരിശോധന നടത്തുകയാണ്. പുലർച്ചെ കൊച്ചിയിൽനിന്നുള്ള ഇ.ഡി.യുടെ നാൽപ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നു എന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടർച്ചയായാണ് പുതിയ പരിശോധനകൾ.
സായുധ സേനാംഗങ്ങളുടെ അകമ്പടിയോടെ കൊച്ചിയിൽനിന്നെത്തിയ പത്തംഗ ഇഡി സംഘമാണ് കണ്ണന്റെ ബാങ്കിൽ റെയ്ഡ് നടത്തുന്നത്. കണ്ണനെ രാവിലെ വിളിച്ച് വരുത്തിയ ശേഷം സാന്നിധ്യത്തിലാണ് പരിശോധന. കരുവന്നൂർ കേസിൽ ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ അയ്യന്തോൾ ബാങ്കിലുള്ള നാല് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. എം.കെ.കണ്ണന്റെ അറിവോടെയാണ് സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുതിയ തലത്തിലേക്ക നീളുന്നത്.
ചില പ്രമുഖരുടെ മാനേജർ മാത്രമായ സതീഷ് കുമാറിന്റെ അക്കൌണ്ട് വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നതെന്നും ഇ ഡി പറയുന്നു. ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശേധന. ഇയാൾ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥലത്തിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.
സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ പ്രസിഡന്റായ തൃശൂർ അയ്യന്തോള്‍ സർവ്വീസ് സഹകരണ ബാങ്ക് അടക്കം തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. അയ്യന്തോള്‍ സഹകരണബാങ്കിൽ നിന്നും 18.5 കോടി രൂപ വായ്പയെടുത്ത് എട്ടു വര്‍ഷമായി ഒളിവിൽ കഴിയുന്ന അനിൽ കുമാര്‍ എന്നയാളുടെ തൃശ്ശൂരിലെ വീട്ടിലും പരിശോധന തുടരുകയാണ്. അനിൽ കുമാറിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് സിപിഎം നേതാക്കളാണെന്ന് ഇഡി പറയുന്നു. എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെതിരെ ഇഡി അന്വേഷണം വന്നേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം കെ കണ്ണന് നോട്ടീസ് നല്‍കാൻ സാധ്യതയുണ്ട്. സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ് എം കെ കണ്ണൻ. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലുള്ള സതീഷ് കുമാറിനെ പരിചയപ്പെടുത്തിയത് എം കെ കണ്ണനാണെന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. വായ്പ നല്‍കുന്നതിനായി എം കെ കണ്ണന്‍ സതീഷ് കുമാറിനെ പരിചയപ്പെടുത്തിയതായി കെടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയിലുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പി സതീഷ് കുമാറിനെയും, പി പി കിരണിനെയും അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 19 വരെ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പി പി കിരണിനേയും സതീഷ് കുമാറിനെയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്. ഇരുവരും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡുകളെന്നും സൂചനകളുണ്ട്. നേരത്തെ മുൻമന്ത്രിയും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് വീണ്ടും ഹാജരാകുന്നതിന് ഇഡി എ സി മൊയ്തീന് നോട്ടീസ് നൽകിയിട്ടുണ്ട്.
എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടില്‍ കേസിന്റെ വിശദാംശങ്ങൾ ഇഡി വ്യക്തമാക്കിയിരുന്നു. കരിവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ എംഎൽഎയ്ക്കും മുൻ എംപിക്കും പണം ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് മുൻ എംപിയുമായുള്ള ഫോൺ സംഭാഷണം ലഭിച്ചുവെന്നും കേസിലെ സാക്ഷികൾക്ക് ഇവരിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
ക്രമവിരുദ്ധ വായ്പകളുടെ രേഖകള്‍ കണ്ടെത്തിയതായും ഇ ഡി മുൻപ് സമർപ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. വായ്പകള്‍ വേണ്ടത്ര പരിശോധനകള്‍ നടത്താതെ നൽകിയെന്നും വായ്പ ഇതര അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു. വായ്പക്കാരന്‍ ആരെന്ന് അറിയാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ ഉള്ളതെന്നും ഇഡി പറഞ്ഞു. ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് വായ്പ നല്‍കി. അതും ഒരേ രേഖകളില്‍ ഒന്നിലധികം വായ്പ നല്‍കി. പി പി കിരണ്‍ അംഗത്വം നേടിയത് ബാങ്ക് ബൈ ലോ മറികടന്നാണ്. പി സതീഷ് കുമാര്‍ അനധികൃത പണമിടപാട് നടത്തി. കുറ്റകൃത്യത്തില്‍ ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
