ബംഗളൂരു . വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിൽ ബോംബ് സ്ഫോടനം. ഒരു കസ്റ്റമര്‍ കൊണ്ടുവെച്ച ബാഗാണ് പൊട്ടിത്തെ റിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാമേശ്വരം കഫേയിലാണ് ഉച്ചയോടെ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. റസ്റ്ററന്റില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കഫേ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടോയെന്നത് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്ഫോടനമെന്ന് കഫേ ഉടമ ശ്രീ നാഗരാജ് പറഞ്ഞതായി ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യയുടെ വെളിപ്പെടുത്തല്‍. തേജസ്വി സൂര്യയാണ് ഇത് സംബന്ധിച്ച വിവരം സമൂഹമാധ്യമമായ എക്സിൽ ആണ് പങ്കുവെച്ചത്. പൊട്ടിത്തെറിയുണ്ടായത് ഗ്യാസ് സിലിണ്ടറില്‍ നിന്നാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം തേജസ്വി സൂര്യ നിഷേധിച്ചു.
പൊട്ടിത്തെറിയുണ്ടായത് ഗ്യാസ് സിലിണ്ടറില്‍ നിന്നല്ല. ഏതോ ഒരു കസ്റ്റമര്‍ കൊണ്ടുവെച്ച ബാഗാണ് പൊട്ടിത്തെറിച്ചതെന്നും കഫേ ഉടമ നാഗരാജ് തന്നോട് വെളിപ്പെടുത്തിയെന്നും തേജസ്വി സൂര്യ പറഞ്ഞു. ബോംബ് സ്ഫോടനത്തിന്റെ തികഞ്ഞ ഉദാഹരണമാണ് സ്ഫോടനം. ഇതേക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം – തേജസ്വി സൂര്യ ആവശ്യപ്പെട്ടു.
വെളളിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം. അതേ സമയം സ്ഫോടനം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. പൊലീസ്, അഗ്‌നിശമന സേന, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് ടീമുകള്‍ എന്നിവ സ്ഥലത്തെത്തി. പൊലീസ് പ്രദേശം മുഴുവന്‍ വളഞ്ഞിരിക്കുകയാണ്. ലൊക്കേഷനില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് പരിശോധിക്കുന്നു. രാമേശ്വരം കഫേ നഗരത്തിലുടനീളം നിരവധി ശാഖകളുള്ള പ്രശസ്തമായ സ്ഥാപമാണ്.