കൊച്ചി . കുസാറ്റ് ദുരന്തത്തില്‍ രജിസ്‌ട്രാർ, വൈസ് ചാൻസിലർ എന്നിവരുടെ വീഴ്ച മറക്കാൻ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്താൻ തീരുമാനം. അടിയന്തര സിന്‍ഡിക്കേറ്റ് യോഗം കൂടിയാണ് ധിഷണയുടെ സംഘാടന സമിതി ചെയര്‍മാന്‍ കൂടിയായ ഡോ. ദീപക് കുമാര്‍ സാഹുവിനെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് തത്കാലത്തേക്കു മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സര്‍വകലാശാലയുടെ പ്രത്യേകിച്ച് രജിസ്ട്രാറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ദുരന്തത്തിന് കാരണമായിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത് വന്ന പിറകേയാണിത്. പരിപാടിക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹു നല്കിയ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കത്ത് കിട്ടിയിട്ടും രജിസ്ട്രാര്‍ നടപടിയെടുത്തില്ല.
പരിപാടിയിൽ അച്ചടക്കം ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിചാരിതമായ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ പോലീസ് സുരക്ഷ നിര്‍ബന്ധമാണെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിന്റെ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥികള്‍ 24, 25 തീയതികളില്‍ പരിപാടി നടത്തുന്നുണ്ടെന്നും ആവശ്യത്തിനു പോലീസ് സുരക്ഷ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ പരിപാടിയിലേക്ക് പുറത്തു നിന്നുള്ളവരും വരാന്‍ സാധ്യതയുണ്ടെന്നും കത്തിൽ മുന്നറിയിപ്പും നൽകിയിരുന്നതാണ്.
സര്‍വകലാശാലയില്‍ നിന്ന് പരിപാടിയെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു ദുരന്ത ദിവസം തന്നെ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, പരിപാടി നടക്കുന്നത് പോലീസിന് അറിയാമായിരുന്നെന്നും സംഭവം നടക്കുമ്പോള്‍ ആറ് പോലീസുകാര്‍ അവിടെയുണ്ടായിരുന്നെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നത്. മന്ത്രിയുടെ വാക്കുകളിൽ നിന്ന് ആരു പറയുന്നതാണു സത്യമെന്നതില്‍ ആശയക്കുഴപ്പമാണ് ഉണ്ടായത്. അതേസമയം, കുസാറ്റ് വിസിയെ അടിയന്തരമായി നീക്കണമെന്നും ടെക് ഫെസ്റ്റ് നടത്തിപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ഗവര്‍ണര്‍ക്കു കത്ത് നല്കിയിരിക്കുകയാണ്.
ഇതിനിടെയാണ് കുസാറ്റില്‍ ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തില്‍, (പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്ന) ഡോ. ദീപക് കുമാര്‍ സാഹുവിനെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് തത്കാലത്തേക്കു മാറ്റിനിര്‍ത്താന്‍ തീരുമാനം എടുക്കുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ശോഭ സൈറസിന് പ്രിന്‍സിപ്പല്‍ ചുമതല നൽകുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍വകലാശാല വഹിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.