ഉത്തരകാശി . 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന സിൽക്യാരയിൽ കരസേനയുടെ സഹായത്തോടെ മല തുരക്കുന്ന പണികൾ പുരോഗതിയിലേക്ക്. കഴിഞ്ഞ 16 ദിവസങ്ങളായി 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്. മലയിൽ കരസേനയുടെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് രക്ഷാപ്രവർത്തനത്തിന് എത്തി മല കുത്തനെ തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാ നുള്ള ശ്രമം നടത്തി വരുകയാണ്.
ഞായറാഴ്ച ഏകദേശം 22 മീറ്റർ മലമുകളിൽ നിന്ന് താഴേക്ക് കുഴിക്കാൻ സാധിച്ചു. 86 മീറ്ററോളം താഴെയാണ് ടണൽ ഉള്ളത്. ഇവിടേക്കെത്താൻ 100 മണിക്കൂർ വേണമെന്നാണ് രക്ഷ സംഘം കണക്ക് കൂട്ടുന്നത്. താഴെ തുരങ്കത്തിലെ കുഴലിനുള്ളിൽ കുടുങ്ങിയ അമേരിക്കൻ ഡ്രില്ലിംഗ് മെഷീൻ നന്നാക്കാനായിട്ടില്ല. ഈ തകർന്ന ഭാഗം നീക്കി മാനുഷികമായി തന്നെ തുരങ്കം കുഴിക്കാനാണ് ശ്രമിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് സൈന്യത്തിന്റെ സഹായം തേടിയത്. ഡ്രില്ലിംഗ് മെഷീൻ മുറിച്ചുമാറ്റി പുറമേനിന്ന് യന്ത്രസഹായത്താൽ കുഴൽ അകത്ത് കടത്താനാണു ശ്രമിക്കുന്നത്.
ഇത് പൂർണമായ തോതിൽ വിജയം കണ്ടാൽ കുടുങ്ങിയ 41തൊഴിലാളികളെയും ഉടൻ പുറത്തെത്തിക്കാൻ കഴിയും. നവംബർ 12നാണ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങുന്നത്. ജാർഖണ്ഡ് സ്വദേശികളായ 15 പേർ, യുപിയിൽ നിന്നും എട്ട്, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചുപേർ, ബംഗാൾ സ്വദേശികളായ മൂന്നുപേർ, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങിൽ നിന്ന് രണ്ട് പേർ വീതവും ഒരു ഹിമാചൽ സ്വദേശിയുമാണ് കുടുങ്ങിയിട്ടുള്ളത്.