ചൈനയിൽ ന്യുമോണിയ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളുടെ തയ്യാറെടുപ്പ് നടപടികൾ ഉടനടി അവലോകനം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ചൈനയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കോവിഡ് -19 ന് ശേഷം ചൈന മറ്റൊരു ആരോഗ്യ അടിയന്തരാവ സ്ഥയെ അഭിമുഖീകരിക്കുകയാണ്. നിഗൂഢമായ ഈ ന്യുമോണിയ സ്കൂളുകളിലൂടെ വ്യാപിക്കുകയും ആശുപത്രികൾ രോഗികളായ കുട്ടികളാൽ നിറയുകയും ചെയ്തിരിക്കുകയാണ്. ആഗോള ആരോഗ്യ വിദഗ്ധർക്കിടയിൽ ഈ സംഭവം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കടുത്ത പനിയും ശ്വാസകോശത്തിലുണ്ടാവുന്ന അണുബോധയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണമായി പറയുന്നത്.
ആശുപത്രികളിൽ കിടക്കകൾ, മരുന്നുകൾ, ഇൻഫ്ലുവൻസയ്ക്കുള്ള വാക്സിനുകൾ, മെഡിക്കൽ ഓക്സിജൻ, ആൻറിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിംഗ് കിറ്റുകൾ തുടങ്ങിയ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ഒപ്പം റിയാക്ടറുകൾ, ഓക്‌സിജൻ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവർത്തനം, ആരോഗ്യ സൗകര്യങ്ങളിലെ അണുബാധ നിയന്ത്രണ രീതികൾ എന്നിവ സജ്ജമാക്കണമെന്നും കേന്ദ്രം അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.
ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോജക്ടിന്റെ (ഐഡിഎസ്പി) ജില്ലാ, സംസ്ഥാന നിരീക്ഷണ യൂണിറ്റുകൾ, കുട്ടികളിലും കൗമാരക്കാരിലുമുള്ള രോഗ സാധ്യതകൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളുടെ കേസുകളിൽ ശ്വാസകോശ രോഗകാരികളുടെ സംയോജിത നിരീക്ഷണത്തിനായി കോവിഡ്-19-ന്റെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
കുട്ടികൾ ഉൾപ്പടെയുള്ള ന്യൂമോണിയ ബാധിതരായ രോഗികളുടെയും കൗമാരക്കാരുടെയും, മൂക്കിലെയും തൊണ്ടയിലെയും സ്രവ സാമ്പിളുകൾ പരിശോധനാക്ക് വിധേയമാക്കണം. ഇതിനായി സാമ്പിളുകൾ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലേക്ക് (വിആർഡിഎൽ) അയയ്ക്കാനും നിർദ്ദേശം നൽകി.
ചൈനയിൽ നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുള്ള കേസുകളുടെ വർദ്ധനവ് സൂക്ഷ്മമായി കേന്ദ്രം നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തിൽ നിന്ന് ഉയർന്നുവന്നേക്കാവുന്ന ഏത് തരത്തിലുള്ള അടിയന്തരാവസ്ഥയ്ക്കും രാജ്യം സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി യിട്ടുണ്ട്. ഇതിനിടെ ഏവിയൻ ഇൻഫ്ലുവൻസ കേസുകകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഗണത്തിൽപെ ട്ടതാണെന്നും ഇന്ത്യയിൽ ഈ രോഗത്തിന് അപകടസാധ്യത കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറിലാണ് ചൈനയിൽ ഡബ്ളിയുഎച്ച്ഒ എച്ച് 9 എൻ 2 ആദ്യംറിപ്പോർട്ട് ചെയ്യുന്നത്.
മനുഷ്യൻ, മൃഗസംരക്ഷണം, വന്യജീവി മേഖലകൾക്കിടയിൽ നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം പറഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മൊത്തത്തിലുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ. എച്ച് 9 എൻ 2 മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണെന്നും ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ മരണനിരക്ക് കുറവാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ ചൈനയിലെ ആരോഗ്യ അടിയന്തരാവസ്ഥയുടെ പ്രഭവകേന്ദ്രങ്ങൾ ബീജിംഗും ലിയോണിംഗ് പ്രവിശ്യയുമാണ്. ചൈനയിലെ കുട്ടികളുടെ ആശുപത്രികളിൽ നിരവധിപേർ ചികിത്സ തേടിയിട്ടുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും രോഗബാധിത രായതിനാൽ ചില സ്കൂളുകളിൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കേണ്ട സാഹചര്യവുമുണ്ടായി. കോവിഡ് -19 ന്റെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിലെ ഊഹാപോഹങ്ങൾ സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയയായ മൈകോപ്ലാസ്മ ന്യുമോണിയയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒക്ടോബർ ആദ്യം മുതലാണ് ലക്ഷണങ്ങളില്ലാത്ത ന്യുമോണിയ കേസുകളുടെ വർദ്ധനവ് ചൈനയിൽ ഉണ്ടാവുന്നത്. അതേസമയം, ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡിന്റെ ആദ്യ നാളുകളിൽ രോഗ വ്യാപനത്തെ പറ്റിയുള്ള വിവരങ്ങൾ ചൈന പുറംലോകത്ത് നിന്ന് മറച്ചുവകുറുകയായിരുന്നു. അതിനാൽ പുതിയ രോഗ വ്യാപനം സംബന്ധിച്ച വിവരവും ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.