കേരളം വീണ്ടുമൊരു അവയവമാറ്റ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് ഹെലി കോപ്റ്റർ വഴി എത്തിച്ചായിരുന്നു ശസ്ത്രക്രിയകൾ. മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ഇനി ആറ് പേരുടെ ശരീരത്തിൽ സെൽവിന്റെ അവയവങ്ങൾ ജീവൽ തുടിപ്പാവും.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയം ഹെലികോപ്റ്ററിലാണ് ഇതിനായി കൊച്ചിയി ലെത്തിച്ചത്. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരന്‍ ഹരിനാരായണന് വേണ്ടിയാണ് ഹൃദയം എത്തിച്ച് നൽകിയത്.. സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിലാണ് അവയവങ്ങള്‍ കൊച്ചിയിലെത്തിക്കുന്നത്. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിച്ചത്. സുഗമമായ അവയവ വിന്യാസത്തിന് മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
ഹൃദയത്തിന് പുറമെ, ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് ദാനം ചെയ്തിരിക്കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്ക് നൽകി. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയില്‍ എത്തിച്ച അവയവങ്ങള്‍ റോഡ് മാര്‍ഗം അതാത് ആശുപത്രികളിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശസ്ത്രക്രിയക്കുള്ള ക്രമീകരണങ്ങളെല്ലാം ലിസി ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ തന്നെ പൂർത്തിയാക്കിയിരുന്നു.
സെൽവിൻ തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21-ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടുകയായിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ നവംബര്‍ 24-ന് മസ്തിഷ്‌ക മരണം സംഭവിച്ചു. സെല്‍വിന്‍റെ ഭാര്യ ഗീതയും സ്റ്റാഫ് നഴ്‌സാണ്. ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിക്കുന്നത്. നഴ്സ് സെല്‍വിന്‍റെ അവയവങ്ങൾ ഇനി മറ്റു മനുഷ്യ ശരീരങ്ങളില്‍ ജീവന്റെ തുടിപ്പാവും.