മുംബൈ. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ മലയാളിയായ യുവാവിനെ വിമാനത്തിൽ പറന്നെത്തി തിരുവനന്തപുരത്തുനിന്ന് പൊക്കിയെ ടുത്ത് കൊണ്ടുപോയി മഹാരാഷ്ട്ര എടിഎസ്. തിരുവനന്തപുരം സ്വദേശി ഫെബിന് ഷാ (23) നെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം.
കേരള പോലീസിന്റെ ഇരു ചെവി അറിയാതെയായിരുന്നു എ ടി എസ് വേട്ട. സംസ്ഥാന ഡി ജി പി പോലും എ ടി എസ് നടപടിയെ പറ്റി അറിഞ്ഞില്ല. ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുകയും ഉണ്ടായി. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിന് ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു യുവാവിന്റെ ഭീക്ഷണി. വ്യാഴാഴ്ച രാവിലെ 11നു മുംബൈ വിമാനത്താവള അധികൃതര്‍ക്ക് ഭീഷണി അടങ്ങുന്ന ഇ-മെയിലില്‍ ലഭിച്ച ഉടൻ തന്നെ എടിഎസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കൃത്യം ഒരു മണിക്കൂറിനുള്ളിൽ ഭീക്ഷണി സന്ദേശം അയച്ച യൂവാവിന്റെ ലൊക്കേഷൻ ഉൾപ്പടെ എ ടി എസ് ശേഖരിക്കുകയാണ് ഉണ്ടായത്. തുടർന്ന് ഒരു സംഘം എ ടി എസ് ഉദ്യോഗസ്ഥർ വിമാനത്തിൽ പറന്നെത്തി കേരള പോലീസ് അറിയാതെ യുവാവിനെ തൂക്കിയെടുത്ത് മുംബൈക്ക് കൊണ്ട് പോവുകയായിരുന്നു. ‘ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്തു മുന്നറിയിപ്പു നല്‍കും.’ ഇതായിരുന്നു ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്.
വിമാനത്താവളത്തില്‍നിന്നു പരാതി കിട്ടിയതിനെ തുടർന്ന് സഹര്‍ പൊലീസ് ഉടൻ കേസ് എടുക്കുകയായിരുന്നു. ഇതിനു സമാന്തരമായി എടിഎസ് സൈബര്‍ സെല്ലും അന്വേഷണം നടത്തി. ഐപി വിലാസം പിന്തുടര്ന്നതോടെയാണ് മെയില്‍ കേരളത്തില്നിന്നാണെന്നു കണ്ടെത്തുന്നത്. ഉടന്‍ തന്നെ എടിഎസ് സംഘം കേരളത്തിലേക്കു പറന്നെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാത്രിയോടെ മുംബൈയില്‍ എത്തിച്ച് സഹര്‍ പൊലീസിനു പ്രതിയെ കൈമാറും. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും എ ടി എസോ മഹാരാഷ്ട്ര പോലിസോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.