ഗാസ . ഇസ്രായേൽ – ഹമാസ് യുദ്ധത്തിന് താൽക്കാലിക വെടി നിർത്തൽ. ഗാസയിൽ വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ നിലവിൽ വരും. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ സമയം വൈകീട്ട് 7.30 ഓടെ (പ്രാദേശിക സമയം വൈകീട്ട് 4 മണിയോടെ) പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയ്ക്കും. ഇവരെ റെഡ് ക്രോസിനാണു കൈമാറുന്നത്. നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചിട്ടുണ്ട്.
അതേസമയം ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നും മജീദ് അല്‍ അന്‍സാരി പറഞ്ഞു. എത്ര തടവുകാരെ വിട്ടയയ്ക്കുമെന്നു വെളിപ്പെടുത്താന്‍ മജീദ് അല്‍ അന്‍സാരി തയാറായിട്ടില്ല. ആഴ്ചകളായി നീളുന്ന ഇസ്രയേൽ – ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട ആദ്യ നയതന്ത്ര വിജയമായിട്ടാണ് ഇതിനെ കാണുന്നത്. ഈജിപ്തിന്റേയും യുഎസിന്റേയും സഹായത്തോ ടെയാണ് ഖത്തർ നയതന്ത്ര ചർച്ചകൾ നടത്തിയത്. ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇരുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയി ഹമാസ് ബന്ദികളാക്കുകയായിരുന്നു.
ഓരോ ഇസ്രായേലി ബന്ദിക്കും പകരമായി ഇസ്രായേല്‍ തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന 3 പലസ്തീനികളെ ആയിരിക്കും മോചിപ്പിക്കുക. അതായത് ആകെ 150 ഫലസ്തീനികളെ മോചിപ്പിക്കും. ഏതൊക്കെ ബന്ദികളെ ആദ്യം മോചിപ്പിക്കും എന്ന പട്ടിക ഹമാസ് പുറത്തുവിട്ടിട്ടില്ല.
എന്നാൽ ആദ്യം മോചിപ്പിക്കപ്പെടുന്ന 50 ബന്ദികളിൽ 19 വയസ്സിന് താഴെയുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. കരാര്‍ പ്രകാരം നാല് ദിവസത്തിനകം കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതേസമയം, ഹമാസ് വിട്ടയക്കുന്ന ബന്ദികളില്‍ മൂന്ന് അമേരിക്കക്കാരും ഉള്‍പ്പെടും. ഇരുഭാഗത്തുനിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.