ജറുസലം . ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് താൽക്കാലിക വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകി. ഏറ്റുമുട്ടൽ ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ, ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ കരാറിലേക്ക് എത്തുന്നത്. കരാറനുസരിച്ച് 50 ബന്ദികളെ വിട്ടയ്ക്കാനാണു ധാരണയായിരിക്കുന്നത്. ഇതിനായി നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകിയിട്ടുള്ളത്.
ഇത് സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവന പുറത്തിറക്കിയെങ്കിലും യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ കസ്റ്റഡിയിലുള്ള 150 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചേക്കുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.
‘എല്ലാ ബന്ദികളെയും നാട്ടിൽ തിരികെയെത്തിക്കാൻ ഇസ്രയേൽ ഭരണകൂടം കടപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ പടിയെന്ന നിലയിൽ, താൽക്കാലിക വെടിനിർത്തലിന് സർക്കാർ അനുമതി നൽകുന്നു. ഇതുപ്രകാരം, ആദ്യ ഘട്ടത്തിൽ നാലു ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. ഈ സമയത്ത് താൽക്കാലിക വെടിനിർത്തൽ നിലനിൽക്കും’.
‘തുടർന്ന് ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും, വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ ബന്ദികളെയും രാജ്യത്തു തിരിച്ചെത്തിക്കാനും ഹമാസിനെ സമ്പൂർണമായി ഉൻമൂലനം ചെയ്യാനും ഗാസയിൽനിന്ന് ഇനി മേലാൽ യാതൊരുവിധ ഭീഷണിയും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേൽ സർക്കാരും സൈന്യവും സുരക്ഷാ സംവിധാനവും പോരാട്ടം തുടരുന്നതാണ്’ – ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നു.
ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ഇസ്രയേലുമായി വെടിനിർത്തൽ കരാറിന് അടുത്തെത്തി എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബന്ദികളെ മോചിപ്പിച്ചുകൊണ്ടുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ അന്തിമഘട്ടത്തിലാണെന്നു ഖത്തറം സൂചന നൽകിയിരുന്നതാണ്. വെടിനിർത്തൽ ചർച്ച സംബന്ധിച്ച് ഇസ്രയേൽ പൊതുവേ പ്രതികരിക്കാതിരുന്നെങ്കിലും ധാരണയായേക്കുമെന്നു സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് 12 ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ്, താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. ഒക്ടോബർ 7 നു തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് 240 പേരെയാണു ബന്ദികളാക്കിയ സംഭാവത്തോടെയാണ് ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് വഴിയൊരുക്കുന്നത്.
അതേസമയം, സെൻട്രൽ ഗാസയിലെ നുസുറത്ത് അഭയാർഥിക്യാംപിൽ അർധരാത്രി ഇസ്രയേൽ ബോംബാക്രമണം നടത്തിയതായും 20 പലസ്തീൻകാർ കൊല്ലപ്പെട്ടുവെന്നും ഉള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. വടക്കൻഗാസയിൽനിന്നു പലായനം ചെയ്യുന്നവർ എത്തിവരുന്ന ക്യാമ്പാണിത്. കഴിഞ്ഞ ദിവസം ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ട ഇന്തൊനീഷ്യൻ ആശുപത്രിയിൽ 60 രോഗികളുടെ മൃതദേഹങ്ങൾ മറവു ചെയ്യാനാവാതെ വളപ്പിൽ കൂട്ടിയിട്ടിരിക്കുകയാണ്.
‘രോഗികൾക്കു നൽകാൻ ഓക്സിജൻ ഇല്ല. മറ്റ് ചികിത്സാസംവിധാ നങ്ങളും നിലച്ചു. ഇത് ഇപ്പോൾ ആശുപത്രിയല്ല, സെമിത്തേരിയാണ്’ എന്നാണ് ആശുപത്രിയിലെ ചികിത്സാവിഭാഗം മേധാവി ഇസം നഭാൻ പറഞ്ഞിരുന്നത്. വടക്കൻ ഗാസയിലെ എല്ലാ ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുകയാണ്. ഈ ആശുപത്രികളിൽനിന്നു രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ 13,300 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് ഹമാസ് ആരോപിക്കുന്നത്.