ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ( ഫെമ )ലംഘിച്ച് 9000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബൈജൂസ് ആപ്പിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിഎൻബിസി – TV18 , എൻ ഡി ടി വി, എ പി എൻ ലൈവ്, ഔട്ട് ലുക്ക് ബിസിനസ് എന്നിവ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡിനുമാണ് നോട്ടീസ് അയച്ചിരിക്കുന്ന തെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. കമ്പനിയുടെ ഫെമ നിയമ ലംഘനങ്ങളിൽ നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായാണ് ഇ.ഡി നോട്ടീസ് എന്നും പറഞ്ഞിട്ടുണ്ട്.
എന്നാൽ ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ ഈ വാർത്തകൾ തള്ളി. ‘എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു എന്ന മാധ്യമ വാർത്ത വാസ്തവ രഹിതമാണെന്ന് കമ്പനി പറഞ്ഞിരിക്കുന്നത്. അത്തരത്തിൽ ഒരു നോട്ടീസും കമ്പനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നും’ ആണ് ബൈജൂസിന്റെ പ്രതികരണം.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ കർണാടകയിലെ ബംഗളുരുവിൽ മൂന്നിടങ്ങളിലായി ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും നിർണായക രേഖകൾ പിടിച്ചെടുത്തുവെന്നാണ് ഇ.ഡി പറഞ്ഞിരുന്നത്. 2011 മുതൽ 2023 വരെ കമ്പനിക്ക് 28000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചുവെന്നാണ് ആരോപണം ഉയർന്നിരുന്നത്.