മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച നവകേരള സദസ് സർക്കാരിന്റെ അടുത്ത തിരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചുള്ള രാഷ്ട്രീയ പരിപാടിയാണെന്ന് ആരോപങ്ങൾ ഉയരുകയാണ്. ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം ഉണ്ടാക്കാനെന്നും പറഞ്ഞു മുഖ്യമന്ത്രിയും 20 മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിലും ചുറ്റിക്കറങ്ങുകയാണ്.
പരിഹാരമുണ്ടകുമോ എന്നറിയില്ലെങ്കിലും നൂറു കണക്കിന് പരാതിക ളാണ് നിത്യവും നവകേരള സദസിനു കിട്ടികൊണ്ടിരിക്കുന്നത്. ഇതിൽ ആദ്യമായി കിട്ടിയ പരാതികളിലൊന്ന് വൈറലായിരി ക്കുകയാണ്. സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിലൊന്നായ ബിവറേജസ് കോർപറേഷനെതിരെ ഉള്ളതാണിത്. ബെവ്കോയിലൂടെ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുവെന്ന് ആരോപിച്ച് കാസർഗോഡ് സ്വദേശി വിശ്വംഭരൻ കരിച്ചേരിയാണ് ഈ പരാതി നൽകിയിട്ടുള്ളത്.
ഗോവൻ മദ്യവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ബെവ്‌കോ വിൽക്കുന്ന മദ്യം ലഹരിയുള്ളതല്ലെന്നും എന്നാൽ കേരളത്തിൽ മദ്യം കൂടിയ വിലയ്ക്കാണ് വിൽക്കുന്നതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ആ പരാതി ഇങ്ങനെയാണ്. ‘പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല. ഗോവ സാധനം ക്വാർട്ടർ കിട്ടുന്നില്ല, മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാൻ പറ്റുന്നില്ല. ഇപ്പോൾ എന്തെങ്കിലും ചെയ്യണം”- സ്വന്തം കൈപ്പടിയിൽ എഴുതിയ അഞ്ചുവരി കത്തിൽ വിശ്വംബരൻ പറഞ്ഞിരിക്കുന്നു.
കാസർഗോഡ് ടൗണിൽ ഭണ്ഡാരി റോഡിലുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിലെ സ്റ്റോർ ഇൻചാർജ് ശ്രീകുമാറിനാണ് മുഖ്യ മന്ത്രിക്ക് നൽകാനായി വിശ്വംഭരൻ നിവേദനം നൽകിയത്. വകുപ്പ് ഉന്നതർക്ക് നിവേദനം കൈമാറാമെന്ന് ഉറപ്പു കിട്ടിയതായി വിശ്വംഭരൻ പറഞ്ഞു. താൻ നവകേരള സദസ്സ് നടക്കുന്ന വേദിയിലേക്ക് പോകുന്നില്ല. അതിനാലാണ് തനിക്ക് പരിചയമുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിൽ പരാതി നൽകിയതെന്നും വിശ്വംഭരൻ പറഞ്ഞിട്ടുണ്ട്.
‘രാജ്യത്ത് മദ്യത്തിന് ഏറ്റവും കൂടുതൽ എക്സൈസ് തീരുവ ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ഞങ്ങൾ സർക്കാരിനെ സേവിക്കുന്നവരാണ്, മദ്യവും ലോട്ടറിയും വാങ്ങുന്നവരാണ്. ഞാൻ 18 വയസ്സ് മുതൽ ലോട്ടറി ടിക്കറ്റ് വാങ്ങുന്നുണ്ട്. ഇപ്പോൾ എനിക്ക് 51 വയസ്സായി. അതിനാൽ മദ്യത്തിനായി ചെലവഴിക്കുന്ന രൂപയെങ്കിലും കുറച്ചു തരണം’ എന്നതാണ് വിശ്വംഭരന്റെ ആവശ്യം.