ന്യൂഡൽഹി∙ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവരുടെയും മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണത്തിന്റെ 15–ാം വാർഷികം ഈയാഴ്ച ആചരിക്കാനിരിക്കെ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തയിബയെ (എൽഇടി) ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഇന്ത്യയിൽനിന്നു പ്രത്യേകമായ അഭ്യർഥനയില്ലെങ്കിലും എസ്‌ഇടിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ഇന്ത്യയിലെ ഇസ്രയേൽ എംബസി അറിയിച്ചിട്ടുള്ളത്.
‘ഇന്ത്യൻ സർക്കാർ അഭ്യർഥിച്ചില്ലെങ്കിലും ഇസ്രയേൽ ഭരണകൂടം ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഔദ്യോഗികമായി പൂർത്തിയാക്കുകയും ലഷ്കറെ തയിബയെ നിയമവിരുദ്ധ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.’ എന്നാണ് ഇത് സംബന്ധിച്ച് ഇസ്രയേൽ എംബസി പ്രസ്താവനയിൽ പറഞ്ഞിട്ടുള്ളത്.
‘നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവരുടെയും മരണത്തിന് ഉത്തരവാദികളായ മാരകവും നിന്ദ്യവുമായ ഭീകരസംഘടനയാണ് ലഷ്കറെ തയിബ. 2008 നവംബർ 26ലെ അതിന്റെ ഹീനമായ പ്രവർത്തനങ്ങൾ ഇപ്പോഴും സമാധാനം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും ശക്തമായി പ്രതിധ്വനിക്കുകയാണെന്നും’ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.
2008 നവംബർ 26 നു ആരംഭിക്കുന്ന മുംബൈ ഭീകരാക്രമണം മൂന്നു ദിവസത്തോളം നീണ്ടുനിന്നു. ആഗോളതലത്തിൽ വ്യാപകമായ അപലപിക്കപ്പെട്ട ആക്രമണത്തിൽ നിരവധി വിദേശ പൗരന്മാർ ഉൾപ്പെടെ 166 പേർ മരിക്കുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ഉണ്ടായി. കൊല്ലപ്പെട്ടവരിൽ ആറു ജൂത് വംശജരുമുണ്ടായിരുന്നു. ചബാദ് ഹൗസ് എന്നറിയപ്പെടുന്ന നരിമാൻ ഹൗസിൽ വച്ചാണ് ഇവരെല്ലാം കൊല്ലപ്പെടുന്നത്.
പ്രശസ്തമായ ലിയോപോൾഡ് കഫേ, ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, രണ്ട് ആശുപത്രികൾ, ഒരു തിയറ്റർ എന്നിവയുൾപ്പെടെ മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ ഭീകരർ സാധാരണക്കാരെ ലക്ഷ്യമിടുകയായിരുന്നു. നരിമാൻ ഹൗസിലും ഒബ്‌റോയ് ട്രൈഡന്റിലും താജ്മഹൽ പാലസ് ഹോട്ടലിലുമായി ആയിരങ്ങളെ ബന്ദികളാക്കുകയും ഉണ്ടായി.