ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ അഹമ്മദാബാദിൽ ഞായറാഴ്ച നടക്കുന്ന ഐസിസി ലോകകപ്പ് ഫൈനൽ നടത്താനനുവദിക്കു കയില്ലെന്ന ഭീക്ഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ. ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ആണ് ആണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരോധിത ഖാലിസ്ഥാനി സംഘടനയായ ‘സിഖ് ഫോർ ജസ്റ്റിസ്’ സ്ഥാപകൻ 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും സംസാരിക്കുന്നതും മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങളെ ഇളക്കിവിടാനുള്ള ശ്രമം നടത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതാദ്യമായല്ല പന്നൂന്റെ ഭീക്ഷണി എന്നതിനാൽ രാജ്യം ഇത് മുഖ്യമായി കാണുന്നില്ല.
ഇന്ത്യയിലും സമാനമായ പ്രതികരണം ഉണ്ടാകാതിരിക്കാൻ ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് ഒക്ടോബറിൽ പന്നൂൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തിയ പിറകെ, ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും ഖാലിസ്ഥാനി ഭീകരൻ വീഡിയോയിൽ പറയുന്നുണ്ട്. ‘പഞ്ചാബ് മുതൽ പലസ്തീൻ വരെയുള്ള ആളുകൾ അനധികൃത അധിനിവേശത്തിനെതിരെ പ്രതികരിക്കും. അക്രമം തന്നെയാണ് അക്രമത്തിന് കാരണമാകുന്നത്’ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടനയുടെ തലവൻ പറഞ്ഞിരിക്കുന്നു.
സെപ്റ്റംബറിൽ, ഇന്ത്യ-പാക് ഐസിസി ലോകകപ്പ് 2023 മത്സരത്തിന് മുന്നോടിയായി ഭീഷണികൾ നടത്തിയതിനും, ശത്രുത വളർത്തിയതിനും പന്നൂനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതാണ്. വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത ഭീഷണി സന്ദേശങ്ങളാണ് പന്നൂൻ പുറത്തുവിട്ടിട്ടുള്ളത്. നിരവധി ഭീഷണി കോളുകൾ ലഭിച്ചെന്ന് പരാതിപ്പെട്ട് നാട്ടുകാരിൽ ചിലരും അന്ന് അഹമ്മദാബാദ് പോലീസിനെ സമീപിക്കുകയുണ്ടായി.
‘ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും.., ഷഹീദ് നിജാറിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യാൻ പോകുകയാണ്.’ പന്നൂന്റെ മുൻകൂട്ടി റൊക്കോഡ് ചെയ്ത ഭീഷണി സന്ദേശത്തിൽ പറയുന്നു. രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന ഭീകരനായി മുദ്ര കുത്തപെട്ട ആളാണ് പന്നൂൻ. തീവ്രവാദ വിരുദ്ധ ഫെഡറൽ ഏജൻസി 2019 ലാണ് പന്നൂനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. അന്നുമുതൽ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റഡാറിലാണ് പന്നൂൻ. പഞ്ചാബിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളിലൂടെ ഭീകരത സൃഷ്ടിക്കുകയാണ് പന്നൂൻ വർഷങ്ങളായി നടത്തി വരുന്നത്.
2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എൻഐഎ കോടതി പന്നുവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 29 ന് പന്നൂനെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ, മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുവേദികളിൽ ഭീഷണികൾ പുറപ്പെടുവിച്ചതിന്റെ പേരിൽ പന്നൂൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.