കോഴിക്കോട് . മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാൻ നോക്കേണ്ടെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം ശോഭ സുരേന്ദ്രൻ. ബുധനാഴ്ച കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ സുരേഷ് ഗോപി ഹാജരാകാനിരിക്കെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും അദ്ദേഹത്തിനെതിരെ വലിയ താമ്രപത്രം ഒരുക്കാനുമൊക്കെ ശ്രമിക്കുമ്പോൾ ഒരേ നീതി പുലർത്താൻ പൊലീസ് തയ്യാറാകണമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
പൊലീസ് ചെയ്യുന്നതിനെല്ലാം കണക്കുപുസ്തകമുണ്ട്. മുഖ്യമന്ത്രിക്കു വേണ്ടി സുരേഷ് ഗോപിക്കെതിരെ പ്രവർത്തിച്ചാൽ ജനം മറുപടി പറയും’. ‘നിങ്ങളോട് ആവശ്യമില്ലാത്ത കാര്യങ്ങളെല്ലാം ചെയ്യാൻ വേണ്ടി ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയുടെ വാക്കു കേട്ടു കൊണ്ട് ബഹുമാനപ്പെട്ട ദർവേഷ് സാഹിബ് ചില കലാപരിപാടികൾക്കൊക്കെ കേരളത്തിൽ നേതൃത്വം കൊടുക്കുന്നുണ്ട്. – ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതുകൊണ്ട് കോഴിക്കോട് ഞങ്ങൾ കാത്തിരിക്കുന്നുണ്ട്. അദ്ദേഹം വളരെ കൃത്യമായി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താൻ വേണ്ടി വരുന്ന സമയത്ത്, അതിനകത്ത് മുഖ്യമന്ത്രിയുടെ താൽപര്യത്തെ സംരക്ഷിക്കാൻ വേണ്ടി നീതിബോധമുള്ള പൊലീസ് അധികാരികൾ പരിശ്രമിച്ചാൽ നിങ്ങൾക്ക് ചിലപ്പോൾ പ്രമോഷനൊക്കെ കിട്ടുമായിരിക്കും, പക്ഷേ ജനങ്ങളുടെ മുന്നിൽ,ചെറിയൊരു പുസ്തകം ഞങ്ങൾ വാങ്ങിയിട്ടുണ്ട്, അതിൽ ഞങ്ങൾ ചില കണക്കുകളൊക്കെ എഴുതിവയ്ക്കുന്നുണ്ട്.’ ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഒരു പെറ്റിക്കേസിലും പ്രതിയല്ലാത്ത, ഒരു സ്ത്രീ പീഡനത്തിനും നേതൃത്വം കൊടുക്കാത്ത ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രവർത്തിക്കാൻ സാധിക്കുമെന്ന് തീരുമാനമെടുത്തിട്ടുള്ള സുരേഷ് ഗോപിയോട് ആണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ മൊഴിയെടുക്കാൻ ഹാജരാകാൻ പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപിയെ മൂക്കിൽ കേറ്റാനും അദ്ദേഹത്തിനെതിരെ വലിയ താമ്രപത്രം ഒരുക്കിയെടുക്കാനുമൊക്കെ ആയിട്ട് കോഴിക്കോട്ടെ പൊലീസ് അധികാരികൾ പരിശ്രമിച്ചുകൊണ്ട് മുന്നോട്ടു വരുമ്പോൾ നിങ്ങൾ ബിജെപിക്കാരോടും കോൺഗ്രസുകാരോടും മാർക്സിസ്റ്റുകാരോടും ഒരേ നീതി പുലർത്താൻ വേണ്ടി നിങ്ങളുടെ യൂണിഫോമിനെ ഉപയോഗിക്കാൻ തയാറല്ലെങ്കിൽ നിയമത്തെ വെല്ലുവിളിക്കാൻ ഒരു സാഹചര്യം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാക്കിക്കൊടുക്കരുതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.