കോഴിക്കോട് . ദിവസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ വീട്ടമ്മ സൈനബ കൊല്ലപ്പെട്ടതായി വിവരം. സൈനബയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയെന്നു പ്രതിയെന്നു സംശയിക്കുന്ന യുവാവുതന്നെ കോഴിക്കോട് കസബ പോലിസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. സ്വര്‍ണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.
ഇവരുടെ സുഹൃത്ത് മലപ്പുറം സ്വദേശിയായ സമദിനെ (52) കോഴിക്കോട് കസബ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യ ചെയ്തപ്പോഴാണ് സൈനബയെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുന്നത്. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നായിരുന്നു പ്രതിയുടെ മൊഴി.
തുടർന്ന് ഗുഡല്ലൂരിലെത്തി തിരച്ചിൽ നടത്തിയ പൊലീസ് സംഘം മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായതിനാൽ സൈനബയുടെ തന്നെയാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സൈനബ ധരിച്ചിരുന്ന 17 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനായി സുഹൃത്തിന്റെ സഹായത്തോടെ കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതിൽ പിന്നെ നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളുകയായിരുന്നു.
ഈ മാസം ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതായത്. ഭര്‍ത്താവ് ജെയിംസ് പരാതി നൽകിയതിനെ തുടർന്ന് കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. മലപ്പുറം താനൂർ കുന്നുംപുറം പള്ളിവീട് മുഹമ്മദിന്റെ മകൻ സമദ് (52) ആണ് കൊലപാതകം നടത്തിയത് താനാണെന്ന് മൊഴി നൽകിയത്. ഇയാൾ പറയുന്നത് അനുസരിച്ച് സുലൈമാൻ എന്ന സുഹൃത്തിനൊപ്പം ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈനബയെ കോഴിക്കോടു പുതിയ ബസ് സ്റ്റാൻഡിന് അടുത്തുനിന്നും കാറിൽ കയറ്റിക്കൊണ്ടു പോവുന്നത്. സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്‌ഷ്യം.
യാത്രാമധ്യേ വൈകിട്ട് അഞ്ചരയോടെ മുക്കത്തിന് അടുത്തുവച്ച് ഇരുവരും ചേർന്ന് സൈനബയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയാണ് ഉണ്ടായത്. സൈനബയുടെ ദേഹത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നശേഷം നിലമ്പൂർ വഴി നാടുകാണി ചുരത്തിലെത്തി മൃതദേഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു പ്രതികൾ.