കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ ശാലയിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ മേയ് മാസം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടു ഫയർഫോഴ്‌സ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വേണ്ട മുൻകരുതൽ സ്വീകരിച്ചില്ല. ഈ വിവരമടക്കം ഉൾപ്പെടുത്തി ഫയർഫോഴ്‌സ് മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. സർക്കാരിന്റെയും ഉദ്യാഗസ്ഥ തലത്തിലെയും കെടുകാര്യസ്ഥത വെളിപ്പെടുത്തുന്നതാണ് ഈ നോട്ടീസ്. ഇതുമൂലം നഷ്ടമായത് ഒരു അഗ്നിരക്ഷസേനാംഗത്തിന്റെ ജീവനാണ്. 2022 മെയ് 25നു കഴക്കൂട്ടം ഫയർ സ്റ്റേഷനിൽ നിന്നാണ് കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ ശാലയ്ക്ക് നോട്ടീസ് നൽകിയത്.. ദുരന്ത നിവാരണ ചട്ടങ്ങൾ പാലിക്കണമെന്നായിരുന്നു കർശന മുന്നറിയിപ്പ്. വീഴ്ചകൾ ഫയർഫോഴ്‌സ് നോട്ടീസിൽ അക്കമിട്ടു പറഞ്ഞിരുന്നു. കെട്ടിടം ദുർബലമാണെന്നും വസ്തുക്കൾ സൂക്ഷിക്കുന്നതിൽ അപാകതയുണ്ടെന്നും ഫയർ പ്രോട്ടോകോൾ പാലിക്കണമെന്നും നോട്ടീസിലുണ്ട്.
വിവരം കഴക്കൂട്ടം ഫയർ സ്റ്റേഷൻ കളക്ട്രേറ്റിലും അറിയിച്ചിരുന്നു. എന്നാൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനങ്ങിയില്ല. തീപിടുത്തത്തിന് പിന്നാലെ ഫയർഫോഴ്സ് മേധാവി തന്നെ കെട്ടിടടത്തിനു ഫയർഫോഴ്സ് എൻ.ഒ.സി ഇല്ലെന്നു വ്യക്തമാക്കിയതാണ്. ഇതടക്കമുള്ള കാര്യങ്ങൾ സൂചിപ്പിച്ചു മൂന്ന് ദിവസത്തിനകം ഫയർഫോഴ്സ് വിശദമായ റിപ്പോർട്ട് നൽകും. ഫയർമാന്റെ അസ്വഭാവിക മരണത്തിലും തീ പിടുത്തത്തിലും പോലീസ് അന്വേഷണവും തുടരുകയാണ്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ടും ഉടൻ ലഭിക്കും.
അതേ സമയം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലും മരുന്ന് സംഭരണ കേന്ദ്രങ്ങളിലും ഫയർഫോഴ്സ് ആരംഭിച്ച പരിശോധന വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം