നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ഹൈക്കോടതിയിൽ താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി.
പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് സർക്കാർ ഹർജിയിൽ ആരോപിച്ചത്. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, കോടതി പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കാന്‍ പാടില്ല എന്നും നിര്‍ദേശിച്ചു. ജസ്റ്റിസ് സോഫി തോമസിന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും ദിലീപിന് എതിരെ തുടരന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസില്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്, ജിന്‍സന്‍ തുടങ്ങിയ പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായാണ് ഹര്‍ജിയിലെ ആരോപണം. നേരത്തെ ഇതേ ആവശ്യവുമായി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയാണ് ഉണ്ടായത്.