‘അല്പം പോലും ബുദ്ധിയില്ലാത്ത സമയത്ത് താൻ എസ്എഫ്ഐ ആയിരുന്നുവെന്നും ബുദ്ധി വന്നപ്പോൾ എബിവിപി ആയെന്നും’ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമ്യൂണിസ്റ്റ് ആശയത്തിൽ മാറാനുണ്ടായ കാരണം ശ്രീനിവാസൻ വെളിപ്പെടു ത്തിയിരിക്കുന്നത്.
‘അച്ഛൻ ഭയങ്കര സിപിഎമ്മുകാരനായിരുന്നു. അച്ഛന്റെ പ്രധാന ജോലി കോൺഗ്രസുകാരെ തല്ലാൻ പോകുന്നതായിരുന്നു. അദ്ധ്യാപകനാണെ ങ്കിലും അച്ഛൻ തല്ലാൻ പോയിട്ടുണ്ട്. ഞാൻ സ്കൂളിലൊക്കെ പഠിക്കുമ്പോൾ കുടുംബത്തിന് പാരമ്പര്യമായുള്ളത് പോലെ ചെങ്കൊടിയും പിടിച്ച് തോട്ടുവരമ്പത്തു കൂടെ മുദ്രാവാക്യം വിളിച്ചു നടക്കും. ചെങ്കൊടി തൊട്ടു കളിക്കേണ്ട, ഇത് ചന്ദ്രനിലെത്തിയ കൊടിയാണ് എന്നായിരുന്നു മുദ്രാവാക്യം. അല്പം പോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു. കുറച്ച് ബുദ്ധി വന്നപ്പോൾ ഞാൻ കെഎസ്‍യു ആയി. അല്പം കൂടി ബുദ്ധി വന്നപ്പോൾ ഞാൻ എബിവിപി ആയി’ – ശ്രീനിവാസൻ പറഞ്ഞു.
‘തന്റെ കുടുംബം കമ്യൂണിസ്റ്റ് പാർട്ടിയിൽ അടിയുറച്ച് വിശ്വസിച്ച കുടുംബമായിരുന്നുവെന്നും അച്ഛന്റെ തകർച്ചയോടെ കുടുംബത്തിലെ കമ്യൂണിസവും അവസാനിച്ചുവെന്ന് ശ്രീനിവാസൻ പറഞ്ഞു. അച്ഛന്റെ കമ്യൂണിസം അച്ഛന്റെ തകർച്ചയോടു കൂടി കഴിഞ്ഞു. അത് കണ്ടിട്ടാണ് ഞാൻ വരവേൽപ്പ് എന്നുപറഞ്ഞ സിനിമ ചെയ്തത്. സ്കൂളിൽ നിന്ന് പെൻഷനായി ഇറങ്ങിയ ശേഷം വീടും സ്ഥലവും വിറ്റ് അച്ഛൻ ബസ് വാങ്ങിയ കഥയാണ് വരവേൽപ്പ്. അറിയാത്ത പരിപാടി അച്ഛൻ ചെയ്തു. കമ്യൂണിസ്റ്റുകാരനായ അച്ഛൻ ബസ് വാങ്ങിയപ്പോൾ ബൂർഷ്വാസിയായി. മുഴുവൻ കമ്യൂണിസ്റ്റുകാരും ശത്രുക്കളായി. ബസിന് മുന്നിൽ കൊടിയും കുത്തി തലശ്ശേരി ബസ് സ്റ്റാന്റിൽ തടഞ്ഞു വച്ചു. പിന്നീട് ബസ് മുഴുവൻ തല്ലിപ്പൊളിച്ചു. ബസ് പിന്നെ ജപ്തി ചെയ്തു. ഇതോടെ കുടുംബത്തിന് കമ്യൂണിസവുമായുള്ള ബന്ധം കുറഞ്ഞു’ – ശ്രീനിവാസൻ പറഞ്ഞു.