കോട്ടയം . കുഞ്ഞുങ്ങള്‍ക്ക് അപൂര്‍വരോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയും ജീവിതവും വഴി മുട്ടി ദയാവധത്തിന് അനുമതി തേടാനൊരുങ്ങി നേഴ്സ് ദമ്പതികളുടെ കുടുംബം. കോട്ടയം ജില്ലയിലെ കൊഴുവനാല്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ സ്മിത ആന്റണിയും ഭര്‍ത്താവ് മനുവും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടി കോടതിയെ സമീപിക്കാനൊരു ങ്ങുന്നത്. ജീവിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ ദയാവധത്തിന് അനുമതി നല്‍കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ഡല്‍ഹിയില്‍ നഴ്‌സുമാരായിരുന്നു മനുവും സ്മിതയും. ദമ്പതികളുടെ ഇളയ രണ്ടു കുട്ടികളായ സാന്‍ട്രിന്‍, സാന്റിനോ എന്നിവര്‍ അപൂര്‍വ രോഗബാധിതരാണ്. കുട്ടികളില്‍ അപൂര്‍വരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരും ജോലി ഉപേക്ഷിച്ച് നാട്ടിൽ മടങ്ങി എത്തുകയാ യിരുന്നു.
വീടും സ്ഥലവും ഈട് വെച്ച് വായ്പ എടുത്തും സുമനസുകളുടെ സഹായത്തോടെയും ആയിരുന്നു ഇവര്‍ ഇതുവരെ ജീവിച്ചു വന്നിരുന്നത്. എന്നാല്‍ കുട്ടികളുടെ ചികിത്സയ്ക്കും ദൈനംദിന ചെലവുകള്‍ക്കുമായി ബുദ്ധിമുട്ടേറി. ഇതോടെ ജോലി തേടി ഇവര്‍ പലവാതിലുകളും മുട്ടി. എന്നാല്‍ ഒരു ഫലവുമുണ്ടായില്ല.
ഒടുവില്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് കൊഴുവനാല്‍ പഞ്ചായത്ത് കമ്മിറ്റി സ്മിതയ്ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി തയാറാകാ തിരുന്നതോടെ ആ ജോലി ലഭിക്കുന്നതിൽ തടസങ്ങളായി.
ദമ്പതികൾ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച പിറകെ സെക്രട്ടറി റിപ്പോര്‍ട്ട് നൽകിയെങ്കിലും ജോലി ലഭിക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെ തുടരുന്നു. ഈ സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നല്‍കണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാന്‍ കുടുംബം തീരുമാനിച്ചതെന്ന്, സ്മിതയും സേവ് ദ് ഫാമിലി പ്രസിഡന്റ് കെ. മുജീബ്, വൈസ് പ്രസിഡന്റ് ഐ. നൗഷാദ്, ട്രഷറര്‍ ജോഷ്വ ചാക്കോ എന്നിവരും പറയുന്നു.