തിരുവനന്തപുരം . കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള നാട്ടകം ട്രാവൻകൂർ സിമന്റ്‌സിന്റെ ഭൂമി വിൽക്കാൻ വിദേശപത്രത്തിൽ പരസ്യം നൽകി സർക്കാർ. സർക്കാരിന്റെ കീഴിലുള്ള നാട്ടകം ട്രാവൻകൂർ സിമന്റ്‌സിന്റെ കാക്കനാടുള്ള സ്ഥലമാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. പുതിയ വ്യവസായികളെയും സംരംഭകരേയും കേരളത്തിലേക്ക് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും മാടി വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൗതുകകരമായ ഈ സംഭവം.
2.79 ഏക്കർ സ്ഥലത്തിന്റെ വിൽപനയക്ക് ആഗോള ഇ-ടെൻഡർ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ഗൾഫ് ന്യൂസിൽ നൽകിയിരിക്കുകയാണ്. ഈ മാസം 29 വരെയാണ് ടെൻഡർ സമയം എന്ന് പറഞ്ഞിട്ടുണ്ട്. വിദേശ മലയാളികളെയും റിയൽ എസ്റ്റേറ്റ് കമ്പനികളേയും ലക്ഷ്യമിട്ടാണ് പരസ്യം എന്നാണ് വാദമെങ്കിലും സർക്കാർ സ്വത്തായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഭൂമി വിറ്റു തുലക്കുന്ന കാര്യം കേരളം ജനത അറിയേണ്ടതില്ലെന്ന ഒരു അജണ്ട കൂടി ഇതിനു പിന്നിലുണ്ട്.
വിദേശ മലയാളികളെയും റിയൽ എസ്റ്റേറ്റ് കമ്പനികളേയും ലക്ഷ്യമിട്ടാണ് പരസ്യം. സ്ഥലം വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുൻപ് മന്ത്രി സഭാ തീരുമാനിച്ചെങ്കിലും വാങ്ങാൻ ആരും എത്തിയിരുന്നില്ല. പരമാവധി തുകയ്‌ക്ക് വിൽപ്പന നടത്താനായാണ് വിദേശ പത്രങ്ങളിൽ ഇപ്പോൾ പരസ്യം നൽകിയിരിക്കുന്നത്. പരസ്യം സംബന്ധിച്ച് ചോദ്യമുയർന്നതൊടെ ദേശീയ ദിനപത്രത്തിലും പരസ്യം നൽകിയെന്നായിരുന്നു മാനേജ്‌മന്റ് നൽകിയ മറുപടി.
പാട്ടം, നികുതി, വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാദ്ധ്യത ഇപ്പോൾ കമ്പനിക്കുണ്ട്. വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള പണം പോലും കമ്പനി ഇതുവരെ നൽകിയിട്ടില്ല. ഇത്തരത്തിൽ എട്ട് കോടിയിലധികം കൊടുക്കാനുണ്ടെന്നും വിവരമുണ്ട്.. ഒടുവിൽ ആനുകൂല്യങ്ങൾക്കായി മുൻ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സ്ഥലം വിറ്റ് കുടിശ്ശിക നൽകാമെന്നാണ് കമ്പനി സത്യവാങ് മൂലം നൽകിയിരുന്നത്. നാല് മാസമായി ട്രാവൻകൂർ സിമന്റ്‌സിൽ ശമ്പളവും നൽകിയിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെ കുടശ്ശിക ഇനത്തിൽ മാത്രം 22 കോടിയിലധികം കൊടുക്കാനുണ്ട്.