14 ഇസ്രായേലികളും മൂന്ന് വിദേശികളും അടക്കം17 ബന്ദികളെ കൂടി പലസ്തീൻ സംഘടനയായ ഹമാസ് മോചിപ്പിച്ചു. ഒരു അമേരിക്കൻ ബന്ദിയും മോചിപ്പിക്കപ്പെട്ടവരിൽ പെടും. നാലു വയസ്സുള്ള പെൺകുട്ടിയാണ് ഇതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. മൂന്നാമത്തെ ബാച്ച് ബന്ദികളെയാണ് വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് ഇതോടെ മോചിപ്പിക്കുന്നത്.
ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചത് മുതൽ ഇവർ ഗാസ മുനമ്പിൽ തടവിൽ കഴിയുകയായിരുന്നു. ഹമാസ് ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി 240 പൗരന്മാരെ ബന്ദികളാക്കുക യായിരുന്നു. നാലു മുതൽ 84 വയസ്സുവരെയുള്ള ബന്ദികളെ മാനുഷിക സംഘടനയായ റെഡ് ക്രോസിലേക്ക് മാറ്റുകയും, പിന്നീട് അവരെ ഇസ്രായേൽ സേനയ്ക്ക് കൈമാറുകയുമാണ് ഉണ്ടായത്.
“ഇന്ന് ഇസ്രായേലിലേക്ക് മടങ്ങുന്ന 17 ബന്ദികളെ ഇസ്രായേൽ സർക്കാർ ആലിംഗനം ചെയ്യുന്നു, ഞങ്ങളുടെ 14 പൗരന്മാരെയും മൂന്ന് വിദേശ പൗരന്മാരെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ അവരുടെ കുടുംബങ്ങളിലേക്ക് എത്തിക്കും.”- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് എക്‌സിൽ അറിയിച്ചു.
മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബന്ദികളിൽ ഒമ്പത് കുട്ടികളും രണ്ട് അമ്മമാരും രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാഥമിക വൈദ്യപരിശോധനയിൽ ബന്ദികളാക്കിയ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ. പ്രായമായ ഇസ്രായേലി ബന്ദികളിൽ ഒരാളെ ഹെലികോപ്റ്ററിൽ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. പ്രായമായ സ്ത്രീ രോഗിയാണെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്.
യഹൂദ സെറ്റിൽമെന്റിൽ നിന്ന് തട്ടിക്കൊണ്ടുപോയ, ബന്ദികളാക്കിയവരിൽ ഉൾപ്പെട്ട കുടുംബത്തിലെ നാല് വയസ്സുള്ള ഇസ്രായേൽ-അമേരിക്കൻ പൗരയായയ അവിഗെയ്ൽ ഇഡാനും മോചിതരായവരിൽ പെടും. അൽമ അവ്രഹാം (84), അവിവ അഡ്രിയൻ സീഗൽ (62), റോൺ ക്രിവോയ് (25), ഹാഗർ ബ്രോഡെറ്റ്‌സ് (40), ഒഫ്രി ബ്രോഡെറ്റ്‌സ് (10), യുവാൽ ബ്രോഡെറ്റ്‌സ് (8), ഒറിയ ബ്രോഡെറ്റ്‌സ് (4), ചെൻ ഗോൾഡ്‌സ്റ്റൈൻ (48), അഗം ഗോൾഡ്‌സ്റ്റൈൻ (17), ഗാൽ ഗോൾഡ്‌സ്റ്റൈൻ (11), ടാൽ ഗോൾഡ്‌സ്റ്റൈൻ (8), ദഫ്‌ന എൽയാക്കീം (15), എല എലിയാക്കീം (8) എന്നിവരാണ് മോചിതരായ മറ്റ് ഇസ്രായേലി പൗരന്മാർ.
താൻ ഇസ്രായേലിൽ എത്തിയെന്നും കൂടുതൽ അമേരിക്കക്കാരെ ഹമാസ് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ ബൈഡൻ പറഞ്ഞു. ശനിയാഴ്ച രാത്രി13 ഇസ്രായേലി ബന്ദികളെയും നാല് തായ് ബന്ദികളെയും ഹമാസ് മോചിപ്പിച്ചിരുന്നു. ആദ്യ ദിവസം, 13 ഇസ്രായേലികൾ, തായ്‌ലൻഡിൽ നിന്നുള്ള 10 പേർ, ഒരു ഫിലിപ്പിനോ പൗരൻ എന്നിവരുൾപ്പെടെ 24 ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുന്നത്. ഇസ്രയേലും ഹമാസും തമ്മിലുള്ള ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ഉടമ്പടിയുടെ മൂന്നാം ദിവസമായ ഞായറാഴ്ച മോചിപ്പിച്ച ആകെ ബന്ദികളുടെ എണ്ണം 58 ആയിട്ടുണ്ട്.