കോട്ടയം . സാമ്പത്തിക പ്രതി സന്ധിയിൽ ശ്വാസം മുട്ടി കൂപ്പുകുത്താനൊരുങ്ങി സപ്ലൈകോ. സംസ്ഥാന സർക്കാരിന്റ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് സപ്ലൈകോയെ നട്ടംതിരിക്കുന്നത്. അടിയന്തരമായി 250 കോടി കിട്ടിയില്ലെങ്കിൽ കച്ചവടം തന്നെ നിർത്തേണ്ട സ്ഥിതിയാണ് ഇന്ന് സപ്ലൈകോ.
ഭക്ഷ്യ മന്ത്രി നിലവിലെ അവസ്ഥ ധന വകുപ്പിനെ അറിയിച്ചെങ്കിലും യാതൊരു സഹായവും നൽകാൻ സർക്കാർ കൂട്ടാക്കാത്തത് അടച്ചു പൂട്ടലിലേക്ക് എത്തിക്കുമോ എന്ന ഭയമാണ് ജീവനക്കാരിൽ പോലും ഉണ്ടായിരിക്കുന്നത്. വിപണിയിൽ ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും കാര്യമായ ഒരു പ്രതികരണവും തുടർന്ന് ഉണ്ടായിട്ടില്ല.
സപ്ലൈകോ നടത്തിയ ഓണക്കാല കച്ചവടത്തിൽ വിവിധ ഏജൻസികൾക്കും കമ്പനികൾക്കും കൊടുക്കേണ്ട കുടിശ്ശികയായ 350 കോടി ഉൾപ്പെടെ 1000 കോടി രൂപയോളം ആണ് ധന വകുപ്പ് കൊടുത്ത് തീർക്കാനുള്ളത്. കേന്ദ്രത്തിൽ പണം കിട്ടിയിട്ട് നൽകാമെന്നാണ് ധനവകുപ്പ് ഇത് സംബന്ധിച്ച് പറയുന്നത്. 2018 മുതലുള്ള ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം തുകഅനുവദിക്കാം എന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സപ്ലൈകോയിലെ ഓഡിറ്റ് ഇപ്പോൾ ആരംഭിച്ചിട്ടേ ഉള്ളൂ. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി എല്ലാ മേഖലകളിളെയും പോലെ സപ്ലൈകോ കഴുത്തും ഞെരിക്കുകയാണ്.