കോഴിക്കോട് . മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന് ആരോപിക്കുന്ന പരാതിയിൽ നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കായി നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ അത്യാധുനിക ചോദ്യം ചെയ്യൽ മുറി ഒരുക്കി കേരള പോലീസ്. സുരേഷ് ഗോപിയെ ചോദ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ശീതീകരിച്ച മുറിയിൽ പോലീസ് ഒരുക്കിയിരിക്കുകയാണ്.
ചോദ്യം ചെയ്യുമ്പോൾ സുരേഷ് ഗോപിയും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണ് മുറിക്കുള്ളിൽ ഉണ്ടാവുക. മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ടെങ്കിലും അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാവില്ല. 180 ഡിഗ്രി 4 ദിശാ ക്യാമറകൾ അനുബന്ധ ശബ്ദ ഉപകരണങ്ങൾ അടക്കം റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ ഒരുക്കിയിട്ടുള്ളത്. സീനിയർ പൊലീസ് ഓഫിസർക്കാണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് ചുമതല നൽകിയിരിക്കുന്നത്.
വിവാദ സംഭവങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പൊലീസ് സംവിധാനങ്ങളാണ് രാഷ്ട്രീയ വൈര്യം തീർക്കാനൊരുക്കിയ കള്ളക്കേസിൽ സുരേഷ് ഗോപിക്കെതിരെ കേരള പോലീസ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധിൽ നടക്കാവ് സ്റ്റേഷനിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ഉള്ളത്. വന്ദേ ഭാരത് ട്രെയിനിൽ കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തുടർന്ന് സ്‌റ്റേഷനിൽ എത്തും. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ചാണു സുരേഷ് ഗോപിക്കു പോലീസ് നോട്ടിസ് നൽകുന്നത്.
കോഴിക്കോട് വെച്ച് ഒക്ടോബർ 27ന് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തി ലാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ചുമലിൽ തട്ടി കൊണ്ട് മറുപടി മറുപടി പറയുകയായിരുന്നു. സംഭവത്തിൽ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ തുടർന്ന് രംഗത്തെത്തി. സത്യത്തിൽ ഇത് രാഷ്ട്രീയ ആയുധമാക്കി സുരേഷ് ഗോപിക്കെതിരെ വാളോങ്ങാനാണ് സി പി എം ശ്രമിച്ചത്. ആദ്യം പരാതി നൽകാൻ വിസമ്മതിച്ച മാധ്യമ പ്രവർത്തകയെ കൊണ്ട് പരാതി നൽകുന്നതാണ് കേരളം കണ്ടത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് തുടർന്ന് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയാണ് ഉണ്ടായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുന്ന നടപടിയാണ് ഇതിനിടയിൽ ഉണ്ടായത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തകയിൽ നിന്ന് എഴുതി വാങ്ങിയ പരാതിയിൽ ആരോപിക്കുന്നത്. തുടർന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനു നടക്കാവ് പൊലീസ് കേസെടുത്തു.