തിരുവനന്തപുരം . റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങൾ നവംബർ 30നുശേഷം പണിമുടക്കിയാൽ സംസ്ഥാനത്തെ റേഷൻ വിതരണം തകരാറിലാകും. ഇ പോസ് യന്ത്രങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായി ക്ഷണിച്ച ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാത്തതാണ് ഇതിനു കാരണം. നിലവിലുള്ള കരാർ കാലാവധി 30നു അവസാനിക്കുകയാണ്. ഇതോടെ 30നുശേഷം യന്ത്രം പണിമുടക്കിയാൽ റേഷൻ മുടങ്ങുന്ന ഗുരുതര അവസ്ഥയായിരിക്കും ഉണ്ടാവുക.
റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് സംവിധാനമായ ഇ പോസ് വഴി വിവരങ്ങൾ എടുത്ത് വേണം കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷൻ നൽകേണ്ടത്. ഇ പോസ് യന്ത്രങ്ങളുടെ 3 വർഷത്തെ പരിപാലനക്കരാറിനു സംസ്ഥാന സർക്കാരിനു വേണ്ടി സപ്ലൈകോയാണ് കഴിഞ്ഞ മാസം ടെൻഡർ വിളിച്ചിരുന്നത്. സംസ്ഥാനത്തെ 14,335 റേഷൻ കടകളിലുള്ള ഇ പോസ് യന്ത്രങ്ങളുടെ പരിപാലനത്തിനായിട്ടായിരുന്നു ഇത്. കരടു വ്യവസ്ഥകൾ സംബന്ധിച്ച് 8 കമ്പനികളുമായി പ്രീ ബിഡ് ചർച്ചകൾ നടന്നു. എന്നാൽ വ്യവസ്ഥകൾ അംഗീകരിക്കാൻ കമ്പനികൾ കൂട്ടാക്കിയില്ല.
ഹൈദരാബാദ് ആസ്ഥാനമായ ലിങ്ക്‌വെൽ ടെലിസിസ്റ്റംസ് എന്ന സ്വകാര്യ കമ്പനിയാണ് 51.16 കോടി രൂപയ്ക്ക് 5 വർഷത്തേക്ക് ഇ പോസ് യന്ത്രങ്ങൾ സ്ഥാപിക്കാനും വാർഷിക അറ്റകുറ്റപ്പണിക്കുമായി 2018 ഫെബ്രുവരിയിൽ ആദ്യം കരാർ ഒപ്പിടുന്നത്. കരാറിന്റെ കാലാവധി കഴിഞ്ഞ മേയിൽ അവസാനിച്ചു. പിന്നീട് ഇതേ കരാർ 6 മാസത്തേക്ക് കൂടി നീട്ടി നൽക്കുകയായിരുന്നു.
പിഴത്തുകയിൽ വരുത്തിയ കർശന നിർദേശങ്ങളായാണ് ടെൻഡർ പരാജയപ്പെടാൻ കാരണമാവുന്നത്. 4 മണിക്കൂറിനകം യന്ത്രങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. വ്യവസ്ഥ. ശേഷമുള്ള ഓരോ മണിക്കൂറിനും 1000 രൂപ വീതം കരാർ എടുക്കുന്ന കമ്പനി പിഴ നൽകുകയും വേണം. ഇത് ഉയർത്തിയ തിനൊപ്പം സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ ഒരു മണിക്കൂറിനകം പരിഹരിച്ചില്ലെങ്കിൽ 5000 രൂപ വരെ പിഴയെന്ന പുതിയ വ്യവസ്ഥയും കമ്പനികൾക്ക് താങ്ങാൻ കഴിയില്ലെന്നാണ് പറയുന്നത്.