
അഴിമതിക്കാരെ സർക്കാർ ഒരിക്കലും സംരക്ഷിക്കില്ലെന്ന വീരവാദവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാൽ ചിലർ അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യൂണിയന്‍ അവസാന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ പുഴുങ്ങിയ മുട്ട വരെ കൈക്കൂലി വാങ്ങിയ സംഭവം വിവാദയി നിൽക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അദ്ദേഹം ഇതിനു മുൻപും പലതവണ ഈ പ്രസ്താവന ഇറക്കിയിട്ടുണ്ട് എന്നതും മന്ത്രി സഭ തന്നെ പലതരം അഴിമതി ആരോപണങ്ങളിൽ പെട്ട് നിൽക്കുകയാണെന്നും വിസ്മരിച്ചുകൊണ്ടാണ് പൊതുജനത്തെ മണ്ടന്മാരാക്കുന്ന ഈ പ്രസ്താവന ആവർത്തിച്ചിരിക്കുന്നത്.
പ്രസംഗത്തിനിടയിൽ വിവാദ കൈക്കൂലി വീരൻ സുരേഷ്‌കുമാറിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഒരാള്‍ വ്യാപകമായി അഴിമതി നടത്തുമ്പോള്‍ അതേഓഫിസിലെ മറ്റുള്ളവര്‍ക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോ? അഴിമതി നടത്തി എല്ലാക്കാലവും രക്ഷപ്പെടാനാകില്ല. അപചയം പൊതുവില്‍ അപമാനകരമാണ്.
അഴിമതിക്കാരെ ഒരു കാരണവശാലും സംരക്ഷിക്കില്ല. സർക്കാർ നടപടിയെടുക്കുമ്പോൾ അതിന് അനുസരിച്ച് ഇടപെടാൻ മറ്റു ജീവനക്കാർക്ക് കഴിയുന്നില്ല. അഴിമതി നടത്തുമ്പോൾ എത്രമാത്രം ദുഷ്പ്പേര് ഓഫീസിനും വകുപ്പിനും നാടിനും ഉണ്ടാകുന്നുവെന്ന് കാണണം. ജനപക്ഷത്തായിരിക്കണം ജീവനക്കാർ. ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമല്ല. എല്ലാം എല്ലാവരും കാണുന്നുവെന്ന് മനസിലാക്കണം. ഇത്തരത്തിലുള്ള അപചയം ചിലർക്കുണ്ടാകുന്നത് നാടിന് അപമാനകരം. പിടിക്കപ്പെട്ടാൽ കർശന ശിക്ഷ. രക്ഷപെട്ട് എല്ലാക്കാലവും നടക്കാമെന്ന് കരുതേണ്ട എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
പിടിക്കപ്പെടുന്നവർക്ക് കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണനിർവഹണം ശരിയായ രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെടുക പ്രധാനം. ജനങ്ങൾക്ക് ലഭിക്കുന്ന സേവനത്തിന്റെ വേഗത വർധിപ്പിക്കാനാണ് സർക്കാർ ശ്രമം. കാലങ്ങളായി ഫയൽ ഒരിടത്ത് കുടുങ്ങി കിടക്കുന്നതാണ് അവസ്ഥ. ചിലയിടങ്ങൾ ഫയൽ തീർപ്പാക്കൽ വേണ്ടത്ര ഉണ്ടായില്ല എന്നും അദ്ദേഹത്തെ വ്യക്തമാക്കി. ഫയൽ നീക്കം വേഗത്തിലാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് രാജ്യംതന്നെ സാക്ഷ്യപ്പെടുത്തിയെങ്കിലും ചിലര്‍ അഴിമതിയുടെ രുചി അറിഞ്ഞവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.