പപ്പു മോനെന്നു രാജ്യമൊന്നടകം പരിഹസിച്ച രാഹുൽ ഗാന്ധിയുടെ ജനപ്രീതിയിൽ വർധനയെന്ന് സർവെ റിപ്പോർട്ട്. എൻഡിടിവി, ലോകനിതി-സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ ഒരു പൊതു സർവെയിലാണ് കണ്ടെത്തൽ. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ കൂടുതൽ പേർ രാഹുലിൽ ആകൃഷ്ടരായെന്നും സർവെ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവായി തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിക്ക് ജനപ്രീതി വർധിച്ചത്.
പ്രധാനമന്ത്രി മോഡി അധികാരത്തിൽ ഒമ്പത് വർഷം പൂർത്തിയാക്കുകയും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പുൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ മാനസികാവസ്ഥ വിലയിരുത്താനാണ് സർവേ ശ്രമിച്ചത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധിക്ക് ചാർത്തി കിട്ടിയ പരിഹാസനാമമാണ് പപ്പു. പപ്പു എന്ന് തിരഞ്ഞാൽ പോലും ഗൂഗിൾ കാണിച്ച തരുന്ന നിലയിലേക്ക് രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ താണുപോയിരുന്നു. പിന്നീട് അദ്ദേഹം ഇതൊന്നും വകവയ്ക്കാതെ നടത്തിയ രാഷ്ട്രീയ വിദ്യാഭ്യാസ യാത്രയുടെ പരിണിത ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ജനപ്രീതി.
ലോക് സഭയിൽ പ്രസംഗത്തിനിടെ കണ്ണിറുക്കി കാണിക്കുന്ന സംഭവമെല്ലാം രാഹുൽ ഗാന്ധിയെ പരിഹാസത്തിനു ഇടയാക്കിയിരുന്നു. മാത്രമല്ല ഒരു ഘട്ടത്തിൽ സ്വന്തം പാർട്ടിയിൽ നിന്ന് വരെ പരിഹാസം നേരിട്ടു. മോഡി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ എല്ലാം തന്നെ ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും രാഹുൽ ഗാന്ധിയുടെ ഈ പേര് പറഞ്ഞു കളിയാക്കിയിട്ടുണ്ട്. പലതവണ രാഷ്ട്രീയം രാഹുൽ ഗാന്ധിക്ക് പറ്റിയ പണിയല്ലെന്നു കോൺഗ്രസ് നേതാക്കളിൽ നിന്നടക്കം വിമർശനം ഉയർന്നിരുന്നു. രാഹുൽ ഗാന്ധിയെന്ന പപ്പുമോൻ ചെയ്യുന്നതെല്ലാം വിഡ്ഢിത്തമായിരിക്കുമെന്നും വിമർശനം ഉയർന്നിരുന്നു.എന്നാൽ അന്നൊന്നും പ്രതികരിക്കാതെ തന്റെ പ്രവർത്തനം മികച്ചതാക്കുന്നതിനുള്ള പ്രവർത്തിയിലായിരുന്നു രാഹുൽ ഗാന്ധിയെന്ന് ഈ ജനപ്രീതിയിലൂടെ വ്യക്തം.

ഈ സർവേയിൽ രാജ്യത്തെ 71 മണ്ഡലങ്ങളിൽ നടത്തിയ സർവെയിൽ 7,202 പേരാണ് പ്രതികരിച്ചത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മെയ് 10 നും 19നുമിടയിലായാണ് സർവെ നടത്തിയത്. 43 ശതമാനം പേർ ബിജെപിക്ക് കേന്ദ്രത്തിൽ തുടർഭരണം കിട്ടുമെന്ന് പ്രതികരിച്ചു. 38 ശതമാനം പേർ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന അഭിപ്രായക്കാരാണ്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ 43 ശതമാനം പേർ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ 27 ശതമാനം പേർ രാഹുൽ ഗാന്ധിയെ അനുകൂലിച്ചു.
രാഹുലിനും മോദിക്കും പുറമേ മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. മമത ബാനർജിക്ക് നാല് ശതമാനം അരവിന്ദ് കേജ്രിവാളിന് നാല് ശതമാനം, അഖിലേഷ് യാദവിന്‌ മൂന്നു ശതമാനം, നിതീഷ് കുമാറിന് ഒരു ശതമാനം, മറ്റുള്ളവർക്ക് 18 ശതമാനം എന്നിങ്ങനെയാണ് അഭിപ്രായ സർവെയിലെ കണക്ക്.
അതുമാത്രമല്ല 2019 ലെ സർവെയെക്കാൾ മോദിയുടെ ജനപ്രീതിയിൽ ഒരു ശതമാനത്തിന്റെ കുറവുണ്ട്. എന്നാൽ രാഹുലിന്റെ ജനകീയത 23ൽ നിന്ന് 27 ലേക്ക് ഉയർന്നു.
രാഹുല്‍ ഗാന്ധിയോട് എക്കാലത്തും ഇഷ്ടവും ബഹുമാനവുമാണെന്ന് 26 ശതമാനം പേരാണ് പ്രതികരിച്ചത്. 15 ശതമാനം പേര്‍ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയില്‍ ആകൃഷ്ടരായി. 16% പേര്‍ രാഹുല്‍ഗാന്ധിയോട് പ്രതികൂല സമീപനമാണ് സ്വീകരിച്ചത്. 27 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയോട് പ്രത്യേക താത്പര്യമില്ലെന്ന് പ്രതികരിച്ചു. സര്‍വെയില്‍ പ്രതികരിച്ചവരില്‍ മോദിയുടെ പ്രസംഗ വൈദഗ്ധ്യത്തെ പ്രശംസിക്കുന്നവരാണ് 25 ശതമാനവും.