കൊല്ലം . ആറു വയസ്സുകാരി അബിഗേൽ സാറ റെജിക്കായുള്ള അന്വേഷണത്തിനിടെ തിരുവനന്തപുരത്ത് മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു പോലീസ്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പറഞ്ഞിട്ടില്ല. കാറുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് മൂന്ന് പേർ കസ്റ്റഡിയിൽ ആയിരിക്കുന്നതെന്നാണ് വിവരം.
ഓയൂരിൽനിന്നും നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചിൽ നടക്കുന്നതിനിടെയാണ് മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ശ്രീകണ്ഠേശ്വരത്ത് കാർ വാഷിങ് സെന്റർ ഉടമ പ്രതീഷും മറ്റു രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്. കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായത്. കാർ വാടകയ്ക്ക് കൊടുത്തതാണോയെന്ന സംശയമാണുള്ളത്. ഇത് സ്ഥിരീകരിക്കുന്ന അന്വേഷണമാണ് പൊലീസ് നടത്തി വരുന്നത്. കാർ വാഷിങ് സെന്ററിൽ നടത്തിയ പരിശോധനക്കിടെ 9 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ അടങ്ങിയ ബാഗും ചെക്കു ബുക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്നുപേരുമായി തിരുവല്ലത്തെ കാർ വർക് ഷോപ്പിലും പോലീസ് എത്തി പരിശോധന നടത്തി.
ഇതിനിടെ, ആറുവയസ്സുകാരിയെ കാണാതായിട്ട് 17 മണിക്കൂർ പിന്നിടുകയാണ്. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നു വരുന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ അടക്കം രാത്രിയിൽ തന്നെ പോലീസ് പ്രതികൾക്കായി വല വിരിച്ചിരുന്നു. അത് കൊണ്ട് തന്നെ തട്ടിക്കൊണ്ടു പോയവർ കേരളത്തിന് പുറത്തേക്ക് പോകാനുള്ള സാധ്യകൾ വളരെ കുറവാണ്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് രാത്രി തന്നെ പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ പറഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ സഹോദരനുമൊപ്പം ട്യൂഷന് പോകുമ്പോൾ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം കിട്ടിയിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും തുടർന്ന് തിരിച്ച് വിളിക്കുമ്പോൾ 10 ലക്ഷം രൂപയും തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെടുകയായിരുന്നു.