
മുംബൈയിൽ സരസ്വതി വൈദ്യയെന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കുക്കറിൽ വേവിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അഹമ്മദ് നഗറിലുള്ള അനാഥാലയത്തിലാണ് സരസ്വതി വൈദ്യ വളർന്നത്. ഏറ്റവുമൊടുവിൽ സരസ്വതി വൈദ്യ അനാഥാലയത്തിലെത്തിയത് രണ്ടു വർഷം മുൻപാണ്.അന്ന് ഏറെ ദുഃഖിത ആയാണ് കാണപ്പെട്ടത്. ഒൻപതു വർഷമായി ഇയാൾക്കൊപ്പമാണെങ്കിലും, അമ്മാവനൊപ്പമാണ് താമസമെന്നാണ് വളർന്ന അനാഥാലയത്തിലെ അധികൃതരോടു പറഞ്ഞിരുന്നത്. അതിധനികനായ അമ്മാവന് മുംബൈയിൽ തുണിമില്ലുകളുണ്ടെന്നും സരസ്വതി അനാഥാലയ അധികൃതരെ തെറ്റിദ്ധരിപ്പിച്ചതായി അവിടുത്തെ ജീവനക്കാർ സ്ഥിരീകരിച്ചു.
അനാഥാലയത്തിൽ നിന്ന് പുറത്തു വന്ന സരസ്വതി ബോറിവാലിയിൽ താമസിക്കുന്ന കാലത്താണ് സരസ്വതി വൈദ്യ കേസിലെ പ്രതിയായ മനോജ് സാനെയെ പരിചയപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. 2014ലാണ് ഇത്. അന്ന് ഒരു റേഷൻ കടയിൽ വച്ചാണ് അവിടുത്തെ ജീവനക്കാരനായ മനോജിനെ സരസ്വതി ആദ്യമായി കാണുന്നത്. ഇരുവരും ഒരു ജാതിയിൽപെട്ടവരായിരുന്നു. മാത്രമല്ല, വിവാഹം കഴിച്ചിരുന്നുമില്ല.
കാര്യമായ വിദ്യാഭ്യാസമില്ലാതിരുന്ന സരസ്വതിക്ക് ജീവിതത്തെക്കുറിച്ച് കാര്യമായ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മനോജ് സാനെയെ പരിചയപ്പെട്ടതോടെ സരസ്വതിയുടെ ജീവിതം പൂർണമായും അയാളെ ആശ്രയിച്ചായി. അങ്ങനെയാണ് ഇരുവരും ഒന്നിച്ചു ജീവിക്കാനാരംഭിച്ചത്. മൂന്നു വർഷം മുൻപാണ് കൊലപാതകം നടന്ന മീരാറോഡിലെ ഫ്ലാറ്റിൽ താമസിക്കാനെത്തുന്നത്.
കഴിഞ്ഞ ദിവസമാണ് സരസ്വതിയുടെ മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്ലാറ്റിൽ സൂക്ഷിച്ച കേസിൽ മനോജ് സാനെയെ പൊലീസ് അറസ്റ്റ് ചെയ്തത്. മീരാറോഡ് ഈസ്റ്റിലെ താമസ സമുച്ചയത്തിലെ ഏഴാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽക്കാർ അറിയിച്ചതിനു പിന്നാലെ പൊലീസ് പൂട്ട് തകർത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്.
തെളിവു നശിപ്പിക്കുന്നതിനായി പ്രതി മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണമായി നൽകിയെന്ന് സൂചനയുണ്ട്. സാനെ പതിവില്ലാതെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നതായി അയൽക്കാർ നൽകിയ മൊഴിയാണ് സംശയത്തിനു കാരണം. മൃതദേഹ ഭാഗങ്ങളിൽ ചിലത് സമീപത്ത് അഴുക്കുചാലിൽ ഒഴുക്കിയതായും സൂചനയുണ്ട്. സരസ്വതിയുടെ മൃതദേഹ ഭാഗങ്ങളിൽ ചിലത് സാനെ പ്രഷർ കുക്കറിലിട്ട് വേവിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു