കൊല്ലം . ഓയൂരിലെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്നാണ് കേരള പോലീസ് പറയുന്നത്. എഡിജിപി എം.ആർ.അജിത് കുമാർ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറയുന്നത്. ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവിൽനിന്നാണു കേസ് തെളിയിക്കാനായതെന്ന വെളിപ്പെടുത്തലും എഡിജിപി എം.ആർ.അജിത് കുമാർ നടത്തിയിട്ടുണ്ട്. പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു ആദ്യം തന്നെ വ്യക്തമായന്നും എഡിജിപി അവകാശപ്പെടുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി വിവരിക്കുന്നുണ്ട്.
‘കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും അതുകൊണ്ടാണ് പ്രതികളിലേക്കെത്താൻ വൈകിയതെന്നും പറയുന്ന എഡിജിപി കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ് പ്രതികളെന്ന് നേരത്തെ സൂചന കിട്ടിയിരുന്നു എന്നാണു അവകാശപ്പെട്ടിരിക്കുന്നത്. ആ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേസ് ഏറെ സങ്കീർണമായിരുന്നു. കൂടുതൽ തെളിവുകളൊന്നും കിട്ടിയിരുന്നില്ല. കേസിൽ മൂന്ന് പ്രതികളാണ് ഉള്ളതെന്നും എഡിജിപി തറപ്പിച്ചു പറയുകയാണ്. സംഭവദിവസം തന്നെ കേസില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചിരുന്നതായി പറയുന്ന എ ഡി ജി പി പ്രതിയുടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇടയാക്കിയതെന്നും, കേസില്‍ നിര്‍ണായകമായത് അനിത കുമാരിയുടെ ശബ്ദരേഖയാണെന്നും ആണ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
‘ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ പോലീസ് പ്രതികളാക്കിയിരിക്കുന്നത്. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ആളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്നമുണ്ടായി. വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു. – എം.ആർ.അജിത് കുമാർ പറയുന്നു. ( എന്നാൽ മകൾക്ക് പ്രതിമാസം 5 ലക്ഷം രൂപ വരുമാനം കിട്ടുന്നുണ്ടെന്ന കാര്യവും പറഞ്ഞിട്ടുണ്ട്) ചുറ്റുമുള്ള പലരും ഇത്തരത്തിൽ പൈസയുണ്ടാക്കുന്നത് കണ്ടതിന്റെയും ദൃശ്യമാധ്യമങ്ങളുടെയും അടിസ്ഥാനത്തിലാണു കൃത്യം ചെയ്തതെന്നാണ് പത്മകുമാർ പറഞ്ഞതെന്നാണ് അജിത് കുമാറിന്റെ ഭാഷ്യം.
ഇതിനായി ഒരുവർഷം മുൻപു തന്നെ പദ്ധതി ഇട്ടിരുന്നു. ആദ്യത്തെ നമ്പർ പ്ലേറ്റ് ഒരുവർഷം മുൻപാണ് ഉണ്ടാക്കിയത്. രണ്ടാമത്തെ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് അടുത്തകാലത്താണ്. ഇടയ്ക്കു വച്ചു പദ്ധതി നിർത്തിവച്ചു. പിന്നീട് വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ചിരുന്നു. ഹാൻഡിൽ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു കുട്ടിയെയായിരുന്നു ആവശ്യമായിരുന്നത്.
സംഭവത്തിന് ഒരാഴ്ചയ്ക്കു മുൻപു രണ്ടുകുട്ടികളും ട്യൂഷൻ കഴിഞ്ഞ് ആറരമണിയോടെ പോകുന്നതു പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു എന്നാണു പറയുന്നത്. തുടർന്നു വീണ്ടും രണ്ടുമൂന്നു പ്രാവശ്യം കുട്ടിയെ കണ്ടു. ഒരു തവണ കുട്ടിയുടെ അമ്മ തന്നെ ട്യൂഷൻ സെന്ററിൽ നിന്നു കുട്ടിയെ വിളിച്ചതിനാൽ തട്ടിയെടുക്കൽ നടന്നില്ല. ഒരുപ്രാവശ്യം കുട്ടിയുടെ അമ്മച്ചി ഉള്ളതിനാൽ നടന്നില്ല. സംഭവ ദിവസം നാലേകാലോടെ അവിടെ എത്തി കാത്ത് നിന്നു. പെൺകുട്ടിയെ വണ്ടിക്കകത്ത് വലിച്ചുകയറ്റി.
‘കുട്ടിയെ വണ്ടിക്കകത്തു കയറ്റിയശേഷം അച്ഛന്റെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞു. മുഖം പൊത്തിപിടിച്ചു. റിലാക്സ്ഡ് ആയ സമയത്ത് ഗുളിക കൊടുത്തു. കുറെ സ്ഥലത്ത് പോയ ശേഷം വീട്ടിലെത്തിച്ചു. കുട്ടിയുടെ കയ്യിൽനിന്നും നമ്പർ വാങ്ങി പാരിപ്പള്ളിയിൽ പോയി. അവിടെനിന്ന് ഓട്ടോ പിടിച്ച് കടയിൽചെന്നു സാധനം വാങ്ങി. കടയുടമയുടെ ഫോൺ വാങ്ങി അമ്മയുടെ ഫോണിൽ വിളിച്ചു. തുടർന്നാണു വിഷയത്തിനു വലിയ മാധ്യമശ്രദ്ധ കിട്ടിയെന്നു പ്രതികൾ മനസിലാക്കിയതെന്നാണ്കു എ ഡി ജി പി പറയുന്നത്. കുട്ടിയെ ഉപേക്ഷിച്ചശേഷം തൽക്കാലം മാറിനിൽക്കാൻ തീരുമാനിച്ചു. തെങ്കാശിയിൽ മുറിയെടുത്തു. ഹോട്ടലിന്റെ മുന്നിൽവച്ചാണു പിടികൂടപ്പെടുന്നത്. യാത്രയിൽ മൊബൈൽ ഉപയോഗിച്ചിരുന്നില്ല’– എഡിജിപി പറയുന്നു.
തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയുടെ പിതാവിന് കേസുമായി ബന്ധമില്ലെന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച അനിതാകുമാരിയുടെ ശബ്ദം നാട്ടുകാരിൽ ഒരാൾ തിരിച്ചറിഞ്ഞിരുന്നുവെന്നും അനിതാകുമാരിയാണ് സംഭവത്തിന്‍റെ മുഖ്യ ആസൂത്രകയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും മനസിലായതെന്നും പറയുന്നുണ്ടെങ്കിലും എന്തുകൊണ്ട് ഇതൊക്കെ അറിയാമായിരുന്ന പോലീസ് അവരെ പിടിക്കൂടിയില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല.
മകൾക്ക് ആദ്യഘട്ടത്തിൽ കേസുമായി ബന്ധമില്ലായിരുന്നു. മകളുടെ യുട്യൂബ് അക്കൗണ്ടിൽ നിന്നും നല്ലപോലെ പണം കിട്ടിത്തുടങ്ങിയ തോടെ പദ്ധതി ഇവർ ഏകദേശം മരവിപ്പിച്ചിരുന്നു. എന്നാൽ യുട്യൂബ് അക്കൗണ്ടില്‍ നിന്നും പണം ലഭിക്കുന്നതിന് താൽക്കാലിക വിലക്കു വന്നതോടെയാണ് മകളും മാതാപിതാക്കളുടെ പാതയിലെത്തിയ തെന്നാണ് പോലീസ് പറയുന്നത്. ആറുവയസ്സുകാരി യുടെ സഹോദരൻ ജൊനാഥനെ ഹിറോയെന്നാണ് എഡിജിപി വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…
വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…
തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…
കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…
പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…