മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി പി വത്സല അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും മലയാള സാഹിത്യ ലോകത്തിന് സംഭാവന ചെയ്തിറ്റായിരുന്നു മടക്കം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, അടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ വത്സലക്ക് ലഭിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച.
നെല്ല് ആയിരുന്നു വത്സലയുടെ ആദ്യ നോവല്‍. ഈ കഥ രാമു കാര്യാട്ട് പിന്നീട് സിനിമയാക്കി. എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയിലാണ് നെല്ല് സിനിമയാവുന്നത്. നെല്ലിന് കുങ്കുമം അവാർഡ് കിട്ടിയിരുന്നു. എന്റെ പ്രിയപ്പെട്ട കഥകള്‍, മരച്ചോട്ടിലെ വെയില്‍ ചീളുകള്‍, ഗൗതമന്‍, എന്നിവയാണ് വത്സലയുടെ മറ്റ് പ്രശസ്തമായ കൃതികള്‍. 25ലധികം ചെറുകഥാ സമാഹാരങ്ങൾ പി വത്സല എഴുതിയിട്ടുണ്ട്.
കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ വത്സലയുടെ കൃതികളെ തേടിയെത്തുകയായിരുന്നു. 2021 ല്‍ ആണ് എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയത്. 1975ൽ പ്രസിദ്ധീകരിച്ച നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനാണ് വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നത്. കേരള സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പിനും വത്സല അർഹയായിട്ടുണ്ട്.
1938 ഏപ്രില്‍ 4-ന് കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി കോഴിക്കോട് ആയിരുന്നു ജനനം. കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായിരുന്ന വത്സല 1993ല്‍ ആണ് സർവീസിൽ നിന്നും വിരമിക്കുന്നത്. തുടര്‍ന്ന് സാഹിത്യ ലോകത്ത് സജീവമാവുകയായിരുന്നു. ഇതിനിടെ കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷയായി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായും വത്സല പ്രവർത്തിച്ചു. സാമൂഹിക പ്രവർത്തക എന്ന നിലയിലും പി വത്സല വ്യക്തിമുദ്ര പതിപ്പിച്ചു വരുകയായിരുന്നു.