സോളാർ വിവാദത്തിന്റെ പേരിൽ ഇടതുപക്ഷം ഏറ്റവും അധികം വേട്ടയാടിയ നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ കുറിച്ച് നട്ടാൽ കുരുക്കാത്ത നുണകളായിരുന്നു സോളാർ കാലത്ത് ഉണ്ടായത്. ഇതിന്റെ പേരിൽ ഉയർന്ന ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണത്തിൽ മൗനത്തിലൂടെ എങ്കിലും അധാർമ്മിക പിന്തുണ നൽകിയതിലാണ് ദേശാഭിമാനിയുടെ മുൻ കൺസൾട്ടിങ് എഡിറ്ററും ഇടതു സഹയാത്രികനുമായ എൻ മാധവൻ കുട്ടി ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനേകം പ്രമുഖർ രംഗത്തു വന്നവേളയിലാണ് മാധവൻ കുട്ടിയുടെ അഭിപ്രായപ്രകടനം. നന്തിലത്ത് മാധവൻകുട്ടി എന്ന പേരിലുള്ള തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ തന്റെ രണ്ടു മനസ്താപങ്ങളെ മാധവൻ കുട്ടി വെളിപ്പെടുത്തുന്നു.
എൻ മാധവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
മുഖ്യധാരാ മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളിൽ ഓ സി, ഉമ്മൻ ചാണ്ടിയുണ്ട്.
1 ”ശൈലിമാറ്റം ‘
‘ഐ എസ് ആർ ഒ ചാരക്കേസ് ”കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മൻ ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയകരുനീക്കങ്ങൾക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോതലവനായ എന്റെ എഴുത്തുമൂലം ഇന്ത്യൻ എക്സ്പ്രസ് നൽകിയ ഏകപക്ഷീയമായി എഡിറ്റോറിയൽ പിന്തുണ അങ്ങേയറ്റം അധാർമികമെന്നു ഞാൻ അതിവേഗം തിരിച്ചറിഞ്ഞു . പലരെയും പോലെഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.
2 ”സരിത” വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കു നേരേ ഉയർത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗികാരോപണത്തിനു അന്നു ദേശാഭിമാനിയിൽ
കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റക്കാരണംകൊണ്ടു മൗനത്തിലൂടെ ഞാൻ നൽകിയ അധാർമ്മിക പിന്തുണയിൽ ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാൻ ഓസി യുടെ മരണംവരെ ഞാൻ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു.
നിങ്ങൾക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല.ക്ഷമിക്കുക. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും കോൺഗ്രസ് യു ഡി എഫ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അതേസമയം ഉമ്മൻ ചാണ്ടിയോട് ചെയ്ത തെറ്റ് എന്ന നിലയിലുള്ള ദേശാഭിമാനി മുൻ കൺസൾട്ടിങ്ങ് എഡിറ്റർ എൻ മാധവൻകുട്ടിയുടെ കുറിപ്പിന് പിന്നാലെ ചോദ്യവുമായി വി ടി ബൽറാം രംഗത്തു വന്നു. എൻ മാധവൻ കുട്ടിയുടെ മാപ്പപേക്ഷ നാളെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിക്കാൻ ‘ദേശാഭിമാനി’ തയ്യാറാവുമോ? എന്ന ചോദ്യവുമായാണ് ബൽറാം രംഗത്തെത്തിയത്.
ഇന്ത്യൻ എക്സ്പ്രെസ്സിൽ മുതിർന്ന പത്രപ്രവർത്തകനായിരുന്ന എൻ മാധവൻ കുട്ടി പിൽക്കാലത്ത് ദേശാഭിമാനിയിൽ എത്തുകയും പിണറായി വിജയന്റെ വക്കാലത്തുമായി ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പൊതു സമൂഹത്തിന്റെ പ്രതിനിധി, പത്ര പ്രവർത്തകൻ എന്നൊക്കെയുള്ള ലേബൽ ഉപയോഗിച്ചു സിപിഎമ്മിന്റെ നയങ്ങളെ ന്യായീകരിച്ചുകൊണ്ട്ചർച്ചകളിൽ പങ്കെടുക്കുകയായിരുന്നു മാധവൻ കുട്ടിയുടെ രീതി.
ഈ വെളിപ്പെടുത്തലിലൂടെ കേരളം രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ രണ്ടു വിവാദങ്ങളിൽ മാധ്യമങ്ങൾ അനാവശ്യമായി പക്ഷം ചേർന്ന് എന്നും കൂടി വ്യക്തമാകുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായ ലൈംഗിക ആരോപണം സിപിഎമ്മിന്റെ സൃഷ്ടി ആയിരുന്നു എന്നാണ് മാധവൻ കുട്ടി വ്യംഗ്യമായി പറയുന്നത്.
എന്നാൽ മാധവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഈ വൈകിയ വേളയിൽ ഇങ്ങിനെയൊരു തുറന്നു പറച്ചിലിനിടയിലും ഐ എസ് ആർ ഓ ചാരക്കേസ് ഉമ്മൻ ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയകരുനീക്കമാണെന്നു പറഞ്ഞതും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്.