ബിജെപി സ്ഥാനാർത്ഥികളെ പുകഴ്ത്തി വിവാദത്തിലായതിന് പിന്നാലെ ബിസിനസ് ബന്ധത്തിൻെറ പേരിലും വെട്ടിലായ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ കുഴപ്പത്തിലാക്കി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇ.പി.ജയരാജൻെറ ഭാര്യയ്ക്കും മകനും ഓഹരിയുളള കണ്ണൂരിലെ വൈദേകം റിസോർട്ട് തൻെറ കമ്പനികൾക്ക് കീഴിലുളള നിരാമയ റിട്രീറ്റ് ഏറ്റെടുത്തിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ തുറന്നുസമ്മതിച്ചതാണ് ഇ.പി.ജയരാജനെ വീണ്ടും കുഴപ്പത്തിലാക്കിയത്.
നിരാമയ റിട്രീറ്റ് വൈദേകം റിസോർട്ടിൻെറ നടത്തിപ്പ് ഏറ്റെടുത്തത് ബിസിനസ് താൽപര്യം മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. കുടുംബത്തിന് ഓഹരിയുളള വൈദേകവുമായി നിരാമയക്ക് ബന്ധമില്ലന്ന് ജയരാജൻ ആവർത്തിക്കുന്നതിനിടയിലാണ് രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തൽ നടത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
വൈദേകം റിസോർട്ടുമായി തനിക്കോ ഭാര്യയ്ക്കോ ഒരു ബന്ധമില്ലെന്നും ഇപി ജയരാജനെ നേരിട്ട് കണ്ടിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നുണ്ട്. എന്നാൽ നിരാമയ-വൈദേകം ബിസിനസ് ബന്ധം സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലോടെ ഈ വാദങ്ങളെല്ലാം ദുർബലമായി. തിരുവനന്തപുരം മണ്ഡലം അടക്കം അഞ്ച് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾ മികച്ചതാണെന്ന ഇ.പി.ജയരാജൻെറ പ്രസ്താവനയാണ് അദ്ദേഹത്തിൻെറ കുടുംബത്തിന് നിക്ഷേപമുളള വൈദേകം റിസോർട്ടിനെ വീണ്ടും വിവാദത്തിലാക്കിയത്.
സ്ഥാനാർത്ഥികൾ മികച്ചതാണെന്ന പുകഴ്ത്തലിന് പുറമേ കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് കൂടിയുളള പ്രസ്താവന ഇടത് മുന്നണി കൺവീനറിൽ നിന്ന് വന്നതോടെ വിവാദം ആളിപ്പടരുകയായിരുന്നു. ബിജെപി നേതാവും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയുമായി രാജീവ് ചന്ദ്രശേഖറുമായി ഇ.പി ജയരാജന് ബിസിനസ് ബന്ധമുളളത് കൊണ്ടാണ് ഇത്തരം പ്രതികരണങ്ങൾ നടത്തിയത് എന്നായിരുന്നു പ്രതിപക്ഷത്തിൻെറ ആരോപണം. കേരളത്തിലെ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് തിരുത്തിയ സിപിഎം നേതൃത്വം ബിസിനസ് ബന്ധത്തെ കുറിച്ചുളള പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാൻ കൂട്ടാക്കിയില്ല. ഇ.പി ജയരാജന് എതിരെ ഉയർന്ന വ്യക്തിപരമായ ആരോപണങ്ങൾക്ക് അദ്ദേഹം തന്നെ മറുപടി പറഞ്ഞാൽ മതിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്.
വ്യക്തിപരമായ ആരോപണമൊന്നും പാർട്ടി ഏറ്റുപിടിക്കേണ്ടതില്ലെന്ന് കൂടി എം.വി.ഗോവിന്ദൻ പറഞ്ഞതോടെ വിവാദത്തിൽ പാർട്ടി ഒപ്പമില്ലെന്ന് വ്യക്തമായി. മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന ഇ.പിയുടെ വാദത്തെ തളളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. രാജീവ് ചന്ദ്രശേഖറിനെ പരിചയമില്ലെന്ന് അവകാശപ്പെട്ട ജയരാജൻ, അദ്ദേഹത്തെ പത്രത്തിലും പടത്തിലും മാത്രമേ കണ്ടിട്ടുളളുവെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ വൈദകവും നിരാമയയും തമ്മിൽ ബിസിനസ് ബന്ധമില്ലെന്ന ഇ.പിയുടെ വാദം രാജീവ് ചന്ദ്രശേഖറിൻെറ വെളിപ്പെടുത്തലോടെ തകർന്ന് തരിപ്പണമായിരിക്കുകയാണ്. ഇതോടെ വൈദേകം റിസോർട്ട് വിവാദം വരുംദിവസങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി.
തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ വൈദേകം റിസോർട്ട് വീണ്ടും സംസ്ഥാനത്ത് ചർച്ചാവിഷയമായി. ഇത്തവണ ബിജെപി സിപിഎം ബന്ധത്തിൻ്റെ തെളിവായാണ് കോൺഗ്രസ് വൈദേകത്തിൻ്റെ കൈമാറ്റത്തെ ഉയർത്തിക്കാട്ടിയത്. നിരാമയ ഏറ്റെടുത്തത് സിപിഎം ബിജെപി ബന്ധത്തിൻ്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്രമന്ത്രി കൂടിയായ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടറിൻ്റെ അശ്വമേധത്തിലൂടെ ആദ്യമായി രംഗത്തെത്തിയത്.
പ്രായോഗിക രാഷ്ട്രീയത്തിലെ പരിചയക്കുറവാണ് ഇതിലൂടെ വ്യക്തമായത്. വൈദേകത്തിൻെറ നടത്തിപ്പ് നിരാമായ ഏറ്റെടുത്തുവെന്ന് പറഞ്ഞപ്പോൾ തന്നെ അത് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിച്ച് കഴിഞ്ഞു. ആ അപകടം മുൻകൂട്ടി കാണാൻ രാജീവ് ചന്ദ്രശേഖറിനായില്ല.
വൈദേകം ഏറ്റെടുത്തത് സിപിഎം ബിജെപി ബന്ധത്തിൻ്റെ തെളിവാണെന്ന കോൺഗ്രസ് ആരോപണം ഗൂഢാലോചന ആണെന്നാണ് രാജീവ് ചന്ദ്രശേഖറിൻെറ വിമർശനം. തനിക്കോ ഭാര്യക്കോ വൈദേകവുമായി ബന്ധമില്ല. വെളിപ്പെടുത്താത്ത ബിസിനസുകളൊന്നും ചെയ്യാറില്ല. താൻ നിക്ഷേപകനാണെന്നും എല്ലാം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിൽ വന്നതെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നുണ്ട്.
കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…
ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…
തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…
ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…
കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…