തൃശ്ശൂര്‍ . കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പു കേസില്‍ തട്ടിപ്പുകാരായ ദമ്പതികളെ പിടികൂടാന്‍ ഇഡി എത്തും മുന്‍പ് ആ വിവരം ഹൈറിച്ച് എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനി ഉടമകളായ ദമ്പതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയത് കേരള പൊലീസ് തന്നെ എന്ന വിവരങ്ങൾ പുറത്ത്. ഇഡി പിടികൂടാനെത്തും മുന്‍പേ തൃശൂര്‍ റൂറല്‍ പൊലീസ് തന്നെ ദമ്പതികള്‍ക്ക് രക്ഷപ്പെടാന്‍ വിവരം ചോര്‍ത്തി നല്‍കിയെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരയാണ് ആരോപിക്കുന്നത്.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമകളും ദമ്പതികളുമായ ശ്രീജയും പ്രതാപനും ഇഡി റെയ്ഡിന് എത്തും മുൻപ് മുന്‍പേ മുങ്ങിയെന്നാണ് അനില്‍ അക്കര പറയുന്നത്. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കാസര്‍കോട് യൂണിറ്റ് നടത്തിയ പരിശോധനയിൽ 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ സംഭവത്തിലാണ് പ്രതികളെ രക്ഷിക്കാൻ പോലീസ് ഇത്തരം ഒരു കള്ളക്കളി നടത്തിയിരിക്കുന്നത്.;
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കമ്പനി ഡയറക്ടർ കെ ഡി പ്രതാപനെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ രമേശന്‍ കോളിക്കരയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ജി.എസ്.ടി വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കമ്പനി ഡയറക്ടര്‍മാരായ പ്രതാപനെയും ഭാര്യയും കമ്പനി സിഇഒയുമായി ശ്രീന കെ പ്രതാപനെയും തൃശൂരിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു.
ഇതിന് പിറകെ രണ്ട് തവണകളിലായി 51.5 കോടി രൂപ ഇവർ അടച്ചുവെങ്കിലും 75 കോടിയിലധികം രൂപ ബാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതാപനെ അറസ്റ്റ് ചെയ്യുന്നത്. ഒപ്പം ജി എസ് ടി വകുപ്പ് ഇവരുടെ സ്ഥാപനത്തിന് മേല്‍ 15 ശതമാനം പിഴയും ചുമത്തി.
സാമ്പത്തിക കുറ്റം കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതാപനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. എംഎല്‍എം രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പി.
വെറും എണ്ണൂറ് രൂപയില്‍ ബിസിനസ് ആരംഭിക്കാമെന്ന വാഗ്ദാനം ചെയ്താണ് കമ്പനി നിക്ഷേപകരെ ആകർഷിച്ച് വന്നിരുന്നത്.. മുടക്കുന്ന എണ്ണൂറ് രൂപയ്‌ക്ക് ആവശ്യമുള്ള സാധനങ്ങള്‍ നൽകാനായിരുന്നു പതിവ്. സ്‌കീമിൽ ചേരുന്നവർക്ക് രണ്ടുപേരെ ചേര്‍ക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച് വരുമാനവും ഇവർക്ക് വന്നുകൊണ്ടിരിക്കും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ചങ്ങലയില്‍ താഴെയുള്ളവര്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മുകളിലുള്ളയാള്‍ക്ക് കമ്മിഷന്‍ ലഭിക്കുമെന്നാണ് ഇവര്‍ ഓഫർ ചെയ്തിരുന്നത്.
റോയല്‍റ്റി ക്യാഷ് റിവാര്‍ഡ്, ടൂര്‍ പാക്കേജ്, ബൈക്ക്, കാര്‍ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകള്‍ നല്‍കിയാണ് കമ്പനി ആളുകളെ ആകര്‍ഷിക്കാനായി ഓഫർ ചെയ്തിരുന്നത്. നിലവില്‍ 600 ഓളം സൂപ്പര്‍ മാര്‍ക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങള്‍ക്കുണ്ടെന്നാണ് കമ്പനി സിഇഒ ശ്രീന അവകാശപ്പെട്ടിരുന്നത്. ആക്ഷന്‍ ഒടിടി എന്ന പ്ലാറ്റ്‌ഫോം വിലക്കെടുത്താണ് ഹൈറിച്ച് ഒടിടി എന്ന പേരില്‍ കമ്പനി ഒടിടി പ്ലാറ്റ് ഫോം ആരംഭിക്കുന്നത്. നിരവധി ചിത്രങ്ങള്‍ ആണ് ഇതിലൂടെ റിലീസ് ചെയ്തത്. സിനിമാ നിര്‍മാണവും കമ്പനി പ്രഖ്യാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികള്‍ ഇതിനിടെ പടർന്നു പന്തലിച്ചു.
കഴിഞ്ഞ മാസം 23ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് പയ്യന്നൂരിലെ രാജന്‍ സി നായര്‍ ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. ഇതിന്‍മേല്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണര്‍ക്ക് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് കേരള ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നടപടികൾ തുടങ്ങുന്നത്. സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ് ടി വെട്ടിപ്പു സംഭവമെന്നാണ് അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
ഇടത്തരം കുടുംബങ്ങളിൽ ഉള്ളവരാണ് ഹൈ റീച്ചിന്റെ തട്ടിപ്പിൽ ഇരകളാവുന്നത്. എന്നാൽ പല ഉന്നത ഉദ്യേഗസ്ഥര്‍ക്കും ഹൈറിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെതിരെ പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ലെന്ന് നിക്ഷേപകര്‍ പരാതി ഉയര്‍ത്തിയിരി ക്കെയാണ് പയ്യന്നൂരിലെ രാജന്‍ സി നായരുടെ പരാതി ഉണ്ടാവുന്നത്.
ഇതിനിടെ കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ മരവിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തൃശൂര്‍ കലക്ടറെ ചുമതലപ്പെടുത്തി നവംബര്‍ 22ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ബഡ്‌സ് ആക്ട് കോമ്പിറ്റന്റ് അതോറിറ്റിയുമായ സഞ്ജയ് കൗള്‍ ഉത്തരവിറക്കി. എന്നാല്‍, അടിയന്തരമായി നടപ്പാക്കേണ്ട ഈ ഉത്തരവ് പൂഴ്‌ത്തിവെക്കുകയാണ് റവന്യൂ മന്ത്രി കെ. രാജന്റെ ഇടപെടലിനെത്തുടര്‍ന്ന് ഉണ്ടായതെന്ന് അനില്‍ അക്കര ആരോപിക്കുന്നു. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ബഡ്‌സ് ആക്ട് കോമ്പിറ്റന്റ് അതോറിറ്റിയുമായ സഞ്ജയ് കൗള്‍ ഉത്തരവ് റവന്യൂ മന്ത്രി കെ. രാജന്റെ ഓഫീസിന്റെ ഇടപെടൽ മൂലം മുക്കുകയായിരുന്നു .
പ്രതികളുടെയും സ്ഥാപനത്തിന്റെയും സ്വത്ത് കണ്ടുകെട്ടുന്നതിന് പകരം സംസ്ഥാന ജി.എസ്.ടി വിഭാഗത്തെക്കൊണ്ട് റെയ്ഡ് നടത്തി കേസ് അട്ടിമറിക്കാനുള്ള നീക്കം ആണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവരുടെ ഒത്താശയോടെ പിന്നീട് നടക്കുന്നത്.. ജി.എസ്.ടി റെയ്ഡ് പ്രതികള്‍ക്കെതിരായ നീക്കമെന്ന് പ്രത്യക്ഷത്തില്‍ ആർക്കും തോന്നാമെങ്കിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു യഥാർത്ഥത്തിൽ നടന്നത്. മണിചെയിന്‍ തട്ടിപ്പിലൂടെ 750 കോടി രൂപയാണ് പ്രതികള്‍ സ്വീകരിച്ചത്. ഇത് 1978ലെ പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) നിയമപ്രകാരം കുറ്റകരമാണെന്നതും ശ്രദ്ധേയം.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസിൽ ഏറ്റവും ഒടുവിലാണ് ഇ ഡി രംഗത്ത് എത്തുന്നത്. അതേസമയം, പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരിച്ച് നല്‍കാതെ വഞ്ചിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആറാട്ടുപുഴയില്‍ സ്ഥിതിചെയ്യുന്ന ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യാന്‍ കലക്ടര്‍ ഉത്തരവിട്ടു.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…