
എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ സർവകലാശാലയ്ക്ക് തലയൂരാൻ കഴിയില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല വിദ്യാ വിജയൻ മാർക്കും വീണാ വിജയൻ മാർക്കും എന്തും ആകാമെന്ന അവസ്ഥയാണ് എന്ന് പറഞ്ഞു.
എന്താ നമ്മുടെ നാട്ടിൽ നടക്കുന്നത്, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ ക്കാരൻ ജയിക്കുന്നു. പരീക്ഷയെഴുതാത്ത എസ്എഫ്ഐക്കാരൻ ജയിക്കുന്നു. നാട്ടിലെ എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്ഐ നേതാക്കളുണ്ട്. എന്നാൽ ഈ കൊള്ളരുതായ്മകൾക്കെതിരെ കൂട്ടുനിൽക്കുകയാണ് സി പി എമ്മും ഭരണപക്ഷവും. കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. തിരുവനന്തപുരത്തെ കാട്ടാക്കട ക്രിസത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിലും യാതൊരു നാണവുമില്ലാതെ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ കാണിച്ചത്. പിന്നെങ്ങനാണ് ഇവർ വീണ്ടും വീണ്ടും കുറ്റകരമായ പ്രവർത്തികൾ ചെയ്യാതിരിക്കുന്നത്. രക്ഷിക്കാൻ ആളുകൾ ഉള്ളതുകൊണ്ടാണ് തട്ടിപ്പിന്റെ മഹാരഥൻമാരായി എസ്എഫ്ഐ മഹാരാജാസ് പോലുള്ള കോളജുകളിൽ വിലസുന്നത്. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഐഎമ്മിന്റെ അപചയമാണ് കാണിക്കുന്നത്. ഇതിനെ ഒക്കെ എങ്ങനെ ന്യായീകരിക്കാൻ കഴിയും.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷയില്‍ ജയിച്ച സംഭവം ഗൂഢാലാേചനയുടെ ഭാഗമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചത്. ഈ ഗൂഢാലോചനയെ കുറിച്ച് സമഗ്ര അന്വേഷണം വേണം. എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജരേഖ ചമച്ച് ജോലി തേടിയെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തക വിദ്യാ വിജയനെതിരെയുളള പരാതിയില്‍ ആരെയും സംരക്ഷിക്കുന്ന രീതി പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ലെന്നും ഗോവിന്ദൻ മാഷ് പറഞ്ഞിരുന്നു. ഗോവിന്ദൻ മാഷിന്റെ അധഃപതനമാണ് കാണിക്കുന്നത്. തുടർ ഭരണത്തിന്റെ അപചയമാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോക കേരള സഭയെ കുറിച്ചതും അദ്ദേഹം പറഞ്ഞു. ഈ സഭ വെറും തട്ടിപ്പാണ്. ആ വഴിയിലൂടെയും പണം അടിച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ പ്രവാസികളെ പലതട്ടുകളായി തരം തിരിച്ച് പണമുണ്ടാക്കുകയായിരുന്നു ലക്‌ഷ്യം. ഈ വിവരങ്ങൾ പുറത്തു വരുമെന്ന് പിണറായിയും സംഘവും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതി ഉള്ളത് കൊണ്ടാണ്. അഴിമതി പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പന്റെ കമ്പനിയിലേക്കാണ്. മുഹമ്മദ് റിയാസിന്റെ ബാധ്യതയാണ് മുഖ്യമന്ത്രിയെ ന്യായീകരിക്കുക എന്നത്. മരുമോൻ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നു. മറ്റ് മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ കലാലയങ്ങളിൽ എന്ത് കൊള്ളരുതായ്മയും നടക്കുന്നു, ഇക്കാര്യത്തിൽ അന്വേഷണം വേണം. കേരളത്തിലെ കോൺഗ്രസ് പുന:സംഘടനയിൽ അതൃപ്തിയുണ്ട്. പരാതി താരിഖ് അൻവറിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷനെ കാണുന്നത് മഹാരാഷ്ട്ര വിഷയം ചർച്ച ചെയ്യാനെന്നും അദ്ദേഹം വ്യക്തമാക്കി.