യുക്രയിനിനെ തകര്‍ക്കാന്‍ പ്രളയമുണ്ടാക്കി റഷ്യ. തെക്കന്‍ യുക്രെയ്‌നിലെ പ്രധാന അണക്കെട്ടായ നോവ കാഖോവ അണക്കെട്ടും ജല-വൈദ്യുത സ്റ്റേഷനുമാണ് റഷ്യ തകര്‍ത്തതെന്നാണ് വിവരം. ആയിരക്കണക്കിന് ആളുകളെ ഇതോടെ സ്ഥലത്തു നിന്നും യുക്രെയിന്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രളയ സാധ്യത മുന്നില്‍ക്കണ്ടാണ് യുക്രെയിന്‍ ആളുകളെ മാറ്റിത്താമസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അണക്കെട്ട് തകര്‍ത്തെന്ന ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്. കേടുപാടുകള്‍ മൂലമാണ് അണക്കെട്ട് തകര്‍ന്നതെന്നാണ് റഷ്യയുടെ വിശദീകരണം.
അണക്കെട്ട് തകര്‍ന്നാല്‍ 480 കോടി ഗാലണ്‍ വെള്ളം പുറത്തേക്കൊഴുകുമെന്നും ഖേഴ്‌സണും അതിനോടു ചേര്‍ന്ന പ്രദേശങ്ങളും വെള്ളത്തിലാകുമെന്നും യുക്രെയിന്‍ അധികൃതര്‍ മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യ പിടിച്ചെടുത്ത ആണവ നിലയവും സമീപത്തു തന്നെയാണെന്നുള്ളത് അപകടത്തിന്റെ ഭയാനകത വര്‍ധിപ്പിക്കുന്നു.
അണക്കെട്ട് തകരുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെയാണ് അണക്കെട്ട് തകര്‍ന്ന് വെള്ളം ഒഴുകുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം.1956ലാണ് 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്ക് കുറുകെ നിര്‍മിച്ചത്. ബെലാറസുമായുള്ള വടക്കന്‍ അതിര്‍ത്തി മുതല്‍ കരിങ്കടല്‍ വരെ നീളുന്ന ഡിനിപ്രോ നദിയിലെ ആറ് ഡാമുകളില്‍ അഞ്ചെണ്ണം യുക്രെയ്‌നിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍, അകലെയുള്ള കഖോവ്ക അണക്കെട്ട് 2014 മുതല്‍ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്.
അണക്കെട്ടിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. റഷ്യ ആക്രമണം കടുപ്പിക്കുമ്പോള്‍ തെക്കന്‍ യുക്രൈനിലുള്ള വലിയ അണക്കെട്ട് തകര്‍ക്കരുതെന്ന് റഷ്യന്‍ പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കണമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളോട് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരുന്നു. റഷ്യ യുക്രൈന്‍ പോരാട്ടത്തില്‍ പ്രധാനമായ ഖേര്‍സണില്‍ നിന്ന് റഷ്യന്‍ സൈനികരെ തുരത്താനുള്ള നീക്കത്തിനിടെയായിരുന്നു വ്‌ളോഡിമിര്‍ സെലെന്‍സ്‌കിയുടെ അഭ്യര്‍ത്ഥന.
ഫെബ്രുവരിയില്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനാല്‍, ശീതീകരണ സംവിധാനത്തിനായി അണക്കെട്ടിനെ ആശ്രയിക്കുന്ന സപോറിഷ്യ ആണവ നിലയം തകരുമെന്ന് പോലും പലരും ഭയപ്പെട്ടിരുന്നു. മെയ് പകുതിയോടെ, കനത്ത മഴയ്ക്ക് ശേഷമാണ് ജലനിരപ്പ് സാധാരണ നിലയേക്കാള്‍ ഉയര്‍ന്നത്.
തെരുവുകളില്‍ വെള്ളം കയറുകയും വീടുകള്‍ മുങ്ങാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലിനെ തുടര്‍ന്ന് പുഴയുടെ തീരത്തുള്ള 10 ഗ്രാമങ്ങളിലുള്ളവര്‍ അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് ആഭ്യന്തര മന്ത്രാലയം ടെലഗ്രാമിലൂടെ അറിയിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് ആവശ്യമായ ജലവിതരണം നടത്തുന്ന ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായും ക്രിമിയയിലെ തെക്കുഭാഗത്തേക്കുള്ള കുടിവെള്ള വിതരണം താറുമാറാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. അണക്കെട്ട് പൊട്ടിയത് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷ്യ ആണവ നിലയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യുക്രെയ്‌ന്റെ ആണവ ഓപ്പറേറ്റര്‍ എനര്‍ജിയോട്ടം പ്രസ്താവനയില്‍ പറഞ്ഞു. വടക്കന്‍ ക്രിമിയയിലെ ജലവിതരണത്തെയാകും കൂടുതലായി ബാധിക്കുകയെന്ന് യുക്രെയ്‌നിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്ന സംഘടനയായ യുക്രെയ്ന്‍ വാര്‍ എന്‍വയോണ്‍മെന്റ് ഇംപാക്റ്റ്‌സ് വര്‍ക്കിങ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.
അതേസമയം, തങ്ങളുടെ വിദഗ്ധര്‍ പ്ലാന്റിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആണവ നിലയത്തില്‍ നിലവില്‍ അപകടസാധ്യത ഇല്ലെന്നും ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ട്വിറ്ററില്‍ കുറിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനുമായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഉന്നതതല യോഗം വിളിച്ച ചേര്‍ത്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
