രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ട്രെയിൻ അപകടമാണ് ഒഡിഷയിൽ നടന്നത്. ഇതോടെ പ്രതിരോധത്തിലായത് കേന്ദ്രസർക്കാർ തന്നെ.കാരണം ഏറെ കൊട്ടിഘോഷിച്ച കവച് സംവിധാനത്തിന്റെ പാളിച്ച തന്നെ. എന്തുകൊണ്ടാണ് കവച് സംവിധാനം ഈ രണ്ടു ട്രെയിനുകളിലും നടപ്പാക്കാതിരുന്നത് എന്നതിനെ കുറിച്ച ഇനിയും ഒരക്ഷരം കേന്ദ്രം മിണ്ടിയിട്ടില്ല.
ട്രെയിനുകളുടെ കൂട്ടിയിടി തടയാൻ 2022ലാണ് ഈ സാങ്കേതികത അവതരിപ്പിക്കപ്പെട്ടത്. തുടക്കത്തിൽ തന്നെ 1,455 റൂട്ടുകളിൽ കവച് സ്ഥാപിക്കപ്പെട്ടു. പിന്നീടിത് വ്യാപിപ്പിച്ചു. ലോകോത്തര നിലവാരമുള്ള സാങ്കേതികതയെന്നാണ് കവചിനെ അന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. എന്താണ് കവച്? ഇത്രയും മികച്ചൊരു സാങ്കേതികത എന്തുകൊണ്ടാണ് ഓഡീഷയിലെ ബലാസോറിൽ നടന്ന ട്രെയിനപകടം ഒഴിവാക്കാൻ സഹായകമാകാഞ്ഞത്?
ട്രെയിൻ അപകടങ്ങൾ തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് കവച്. പിഴവ് വരാനുള്ള സാധ്യത തന്നെ കുറച്ചുകൊണ്ടാണ് ഈ സാങ്കേതിക സംവിധാനത്തിന്റെ നിർമ്മാണം. റെയിൽവേ അവകാശപ്പെടുന്നതു പ്രകാരം കവച് സംവിധാനത്തിൽ പിഴവ് വരാനുള്ള സാദ്ധ്യത 10,000 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ്. സേഫ്റ്റി ഇന്റഗ്രിറ്റി ലെവൽ 4 സർട്ടിഫിക്കേഷനുള്ള സാങ്കേതികതയാണിത്.
ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം (ടിസിഎഎസ്) അഥവാ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം (എടിപി) എന്നാണ് കവചിനെ സാങ്കേതികമായി വിളിക്കേണ്ടത്.
- അപകടസാദ്ധ്യതയുള്ള സമയത്ത് സിഗ്നൽ പാസ് ചെയ്തുപോകാൻ ട്രെയിനുകളെ കവച് സാങ്കേതികത അനുവദിക്കില്ല.
- മൂവ്മെന്റ് അതോരിറ്റിയിൽ നിന്നുള്ള തൽസമയ വിവരങ്ങൾ ലോക്കോപൈലറ്റിന് ഇൻഡിക്കേഷൻ പാനലിലൂടെ നൽകുന്നു.
- അമിതവേഗത തടയുന്നതിനുള്ള ഒരു ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനം ട്രെയിനുകളിൽ സ്ഥാപിക്കുന്നു.
- ലെവൽ ക്രോസിങ് ഗേറ്റുകളെത്തുമ്പോൾ ഓട്ടോ വിസിലിങ് നടക്കുന്നു.
- കവച് സാങ്കേതികത സ്ഥാപിച്ചിട്ടുള്ള രണ്ട് ട്രെയിനുകൾ തമ്മിൽ നേരിട്ടുള്ള കൂട്ടിയിടി തടയുന്നു.
- അടിയന്തിര സാഹചര്യങ്ങളിൽ SoS സന്ദേശങ്ങൾ പോകുന്നു.
- നെറ്റ്‌വർക്ക് മോണിറ്റർ സിസ്റ്റത്തിലൂടെ ട്രെയിനുകളുടെ നീക്കങ്ങൾ ലൈവായി നിരീക്ഷിക്കാനാകും.
ഒഡിഷയിലെ ട്രെയിൻ അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്നൽ സംവിധാനത്തിലെ അപാകതകളാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകൾ ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. അതേ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടും മുമ്പാണ് സിഗ്നൽ തകരാർ മൂലം ഒഡിഷയിൽ തന്നെ ട്രെയിൻ ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവൻ നഷ്ടമാകുന്നതും. അതുകൊണ്ടു തന്നെയാണ് കവച സംവിധാനം നടപ്പാക്കാത്തത്തിലെ വീഴ്ചകൾ കേന്ദ്രത്തെ പ്രശ്നത്തിൽ ആകുന്നതും.
കോറമണ്ടൽ എക്സ്പ്രസ് ചെന്നൈയിൽ നിന്ന് ഷാലിമാർ വരെ സഞ്ചരിക്കുന്നത് ഏകദേശം 27 മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ടാണ് (1662 കിലോമീറ്റർ). അതായത് മണിക്കൂറിൽ ഏകദേശം 130 കിലോമീറ്റർ വേഗതയിലാണ് കോറമണ്ടൽ എക്സ്പ്രസ് സഞ്ചരിക്കേണ്ടത്. എന്നാൽ അപകട സമയത്ത് കോറമണ്ടൽ എക്സ്പ്രസിന് വേഗത കുറവായിരുന്നു. എന്നിരുന്നാലും 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കേണ്ട ട്രെയിൻ പോകുമ്പോഴുണ്ടാവേണ്ട ശ്രദ്ധ സിഗ്നലിങ്ങിൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തം.
ആദ്യ അപകടത്തിന് ശേഷം 10 മിനിറ്റിനുള്ളിൽ ഹൗറ എക്സ്പ്രസ് വന്നതുകൊണ്ടാണ് സിഗ്നലിങ്ങിന് വേണ്ടത്ര സമയം കിട്ടാത്തതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്തായാലും കേന്ദ്രം ഒഡിഷ ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അന്വേഷണത്തിൽ കവച സംവിധാനം നടപ്പാക്കാതിരുന്നതിനെ കുറിച്ചും അന്വേഷണം ഉണ്ടാകുമോ എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.