അനധികൃത ഫ്‌ളക്‌സ് ബോർഡ് വിഷയത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.
ഫ്‌ളക്‌സുകൾ നീക്കണമെന്ന് ഹൈക്കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ കാണിക്കുന്ന മെല്ലെപ്പോക്ക് ഹൈക്കോടതിയോട് തന്നെയുള്ള വെല്ലുവിളിയാണ്. ക്ഷമിക്കുന്നു എന്ന് കരുതി അതിനെ ദൗർബല്യമായി കാണരുതെന്നും ഹൈക്കോടതി പറഞ്ഞു . ക്ഷമ ദൗർബല്യമായി കാണരുതെന്ന് പറഞ്ഞ കോടതി അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലേയെന്ന് ചോദിച്ചു. നഗരസഭ സെക്രട്ടറിമാരെ വിളിച്ച് ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നും സർക്കാർ മെല്ലേപ്പോക്ക് തുടരുന്നതിനിടെയിലാണ് ഹൈക്കോടതിയുടെ വിമർശനം. മാറ്റിയ പഴയ ബോർഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി നൽകുന്ന വിശദീകരണം. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നുവെന്നുംകോടതി പറഞ്ഞു.
അനധികൃത ബാനറുകളും ബോർഡുകളും കൊടിതോരണങ്ങളും നീക്കംചെയ്യുന്ന വിഷയത്തിൽ നടപടിയെടുക്കാത്ത സർക്കാരിന്റെ നടപടിയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ ചൊടിപ്പിച്ചത് . സർക്കാരിന്റെ എറ്റവും ഉന്നതന്റെ ഉൾപ്പെടെ മുഖം വച്ചാണ് ഫ്ലെക്സുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും സർക്കാർതന്നെ നിയമലംഘനം നടത്തുമ്പോൾ ആരോടു പറയുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു. കോടതി ഇക്കാര്യത്തിൽ ഇതുവരെ കാട്ടിയ സമചിത്തതയും ക്ഷമയും ബലഹീനതയാണെന്നാണു കരുതിയിരിക്കുന്നത്. അതല്ലെന്നു കാണിക്കേണ്ട സമയമായെന്നു കോടതി പറഞ്ഞു.
കോടതി ഉത്തരവുണ്ടായിട്ടും സത്യവാങ്മൂലം നൽകാതിരുന്നതിനു വ്യവസായ സെക്രട്ടറിയെയും കോടതി വിമർശിച്ചു. നാളെ സത്യവാങ്മൂലം നൽകണം. ഇല്ലെങ്കിൽ വ്യവസായ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വൻതോതിൽ ബോർഡുകളും മറ്റും സ്ഥാപിച്ചെന്നും ഇവ കൊച്ചി കോർപറേഷൻ നീക്കം ചെയ്യേണ്ട സാഹചര്യമാണെന്നും അമിക്കസ് ക്യൂറി കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അറിയിച്ചിരുന്നു. എന്ത് അധികാരത്തിലും എന്ത് രീതിയിലുമാണു ബോർഡുകളും ബാനറുകളും സ്ഥാപിച്ചതെന്നതിൽ വ്യവസായ വകുപ്പു സെക്രട്ടറി വിശദീകരണം നൽകാൻ ജനുവരി 24ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ രണ്ടു ദിവസം കൂടി സർക്കാർ സമയം തേടിയതിനെ തുടർന്നാണു കോടതി വിമർശിച്ചത്.
തിരുവനന്തപുരം നഗരസഭാ പരിധിയിൽ കാര്യങ്ങൾ പരിതാപകരമാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ അറിയിച്ചു. പേട്ടയിൽ മേൽപാലത്തിന്റെ തുടക്കത്തിൽ വശങ്ങളിലെ കാഴ്ച മറച്ച് രണ്ട് ഫ്ലെക്സുകൾ വച്ചിട്ടുണ്ട്. ഇവിടെ ഞായറാഴ്ച കാർ ബൈക്കിലിടിച്ച സംഭവമുണ്ടായി. അനധികൃതമായിട്ടുള്ളവ നീക്കം ചെയ്തിട്ടും പുതിയത് സ്ഥാപിക്കുകയാണെന്നും പൊലീസ് ഇടപെട്ടില്ലെങ്കിൽ നഗരസഭയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും നഗരസഭയുടെ അഭിഭാഷകൻ അറിയിച്ചു.