മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്.
ഇരട്ടച്ചങ്കല്ല എത്ര ചങ്ക് മുഖ്യമന്ത്രി പിണറായി വിജയനുണ്ടെങ്കിലും വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കേണ്ടി വരുമെന്ന് പികെ ഫിറോസ് പറഞ്ഞു. അത് വരെ സമരം തുടരും. മന്ത്രിമാരെ വഴിയിൽ തടയും. ആഴ്ച്ചകൾ നീളുന്ന കലക്ട്രേറ്റ് മാർച്ച് നടത്തുമെന്നും ഫിറോസ് പറഞ്ഞു.
സെക്രട്ടേറിയേറ്റ് മാർച്ചിലെ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് സമ്മതിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആശുപത്രിയിൽ വെച്ച് പൊലീസ് ഭീഷണിപ്പെടുത്തി. ഡിസ്ചാർജ് ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണർ പറഞ്ഞു. പൊലീസുകാർക്ക് മുകളിൽ ഏമാൻമാർ പലരുണ്ടാവും. ഞങ്ങൾക്ക് മുകളിൽ പടച്ച തമ്പുരാൻ മാത്രമേയുള്ളൂ. അത് ഭരണകൂടം ഓർക്കണം. ആശുപത്രിയിലെത്തിച്ചവർക്ക് പരിക്കില്ലെന്ന് എഴുതാൻ ഡോക്ടർമാരോട് പറഞ്ഞുവെന്ന് ഫിറോസ് ആരോപിച്ചു.