നല്ല ഒന്നാംതരം തിരുതക്കറി സോണിയ ഗാന്ധിക്ക് വെച്ചു കൊടുത്തു കേന്ദ്രത്തിൽ പിടിപാടുണ്ടാക്കി അധികാര കസേരയിൽ ഇരുന്ന അദ്ദേഹം സ്ഥാനമാനങ്ങൾ പോതോടെ നേരെ മറുകണ്ടം ചാടി പിണറായി വിജയന്റെ അടുപ്പക്കാരനുമായി. ഇതുകൊണ്ട് ഒക്കെ തന്നെ എങ്ങനെ വീണാലും നാലു കാലിൽ വീഴുന്ന രാഷ്ട്രീയക്കാരനാണ് കെ വി തോമസ് എന്നാണ് പണ്ടേ രാഷ്ട്രീയ ഉപശാലകളിലെ അടക്കം പറച്ചിൽ. എന്തായാലും ഇതോടെ വീണ്ടും അധികാര വഴിയിലും എത്തി. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധി ആയാണ് കെ വി തോമസിനെ നിയമിച്ചത്.
ഈ നിയമനം സർക്കാറിന് അധികബാധ്യത ഉണ്ടാക്കുമെന്ന വിമർശനം ഉയർന്നതോടെ കെ വി തോമസ് പറഞ്ഞത് തനിക്ക് ശമ്പളം വേണ്ടെന്നാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് കത്തു നല്കുകയും ചെയ്തു. കെ വി തോമസ് ഉദാരമനസ്‌ക്കൻ ആണല്ലോയെന്ന് പൊതുവേ എല്ലാവരും ചിന്തിക്കുകയും ചെയ്തു. എന്നാൽ, എന്നാൽ തിമസ് ആരാ മോൻ!!! ഇതിന് പിന്നിലും പോക്കറ്റ് നിറയ്ക്കാനുള്ള തോമസിന്റെ കുതന്ത്രമാണെന്ന് വൈകിയാണ് മലയാളികൾ അറിയുന്നത്.
കെ വി തോമസിന് ഓണറേറിയമാണ് നൽകുക എന്നാണ് മുഖ്യമന്ത്രി ഇന്നലെയും നിയമസഭയിൽ വ്യക്തമാക്കിയത്. ഓണറേറിയമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. നിയമസഭയിൽ എൻ.ഷംസുദ്ദീന്റെ ചോദ്യത്തിനാണു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം ഓണറേറിയം എത്രയെന്നു വ്യക്തമാക്കിയില്ല. ഈ തുക എന്തായാലും ഉയർന്നതു തന്നെയാകുമെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാരുമായി സൗഹാർദം സ്ഥാപിക്കാനും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമാണു തോമസിന്റെ നിയമനം. സംസ്ഥാന സർക്കാരിന്റെ നയങ്ങളും നിലപാടുകളും കേന്ദ്രത്തിനു മുൻപിൽ വ്യക്തമായി അവതരിപ്പിക്കുകയും വേണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കെ വി തോമസ് ശമ്പളം വേണ്ടെന്ന് പറഞ്ഞ് ഓണറേറിയം വാങ്ങാൻ തീരുമാനിച്ചതിലും ഗുട്ടൻസുണ്ട്. ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം. ബാക്കി തുകയേ ശമ്പളമായി ലഭിക്കൂ. ഓണറേറിയത്തിന് ഈ തടസ്സമില്ല. ശമ്പളത്തിന് ആദായ നികുതി നൽകണം. ഓണറേറിയത്തിന് അതു വേണ്ട.
കഴിഞ്ഞ മാസമായിരുന്നു ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കെവി തോമസ് സംസ്ഥാന സർക്കാരിന് കത്തയച്ചത്. നിരക്ക് കുറവുള്ള ക്ലാസുകളിൽ വിമാനയാത്ര മതിയെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. കെവി തോമസിന് ശമ്പളത്തിന് പകരം ഓണറേറിയം നൽകിയാൽ അദ്ദേഹത്തിന് പെൻഷനും ഓണറേറിയവും ഒന്നിച്ച് വാങ്ങാൻ അർഹതയുണ്ടാകും. ഇവിടെയാണ് കെ വി തോമസ് ഓണറേറിയം മതിയെന്ന് പറഞ്ഞതിലെ ഗുട്ടൻസ് പിടികിട്ടുക.
അതേസമയം മുൻപ് എ.സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചപ്പോൾ അടിസ്ഥാന ശമ്പളം 2000 രൂപയായിരുന്നു. 33,423 രൂപ ക്ഷാമബത്തയും 57,000 രൂപ ന്യൂഡൽഹി അലവൻസും ഉൾപ്പെടെ മാസം 92,423 രൂപ ആകെ ശമ്പളമായി നൽകി. എന്നാൽ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആയി വേണു രാജാമണിയെ നിയമിച്ചപ്പോൾ ശമ്പളത്തിനു പകരം ഓണറേറിയമാണു നൽകിയത്. 2021 സെപ്റ്റംബറിലായിരുന്നു നിയമനം. 16 മാസത്തേക്ക് ഇതിനകം 15,46,667 രൂപ ഓണറേറിയം ഉൾപ്പെടെ 24,18,417 രൂപ ചെലവിട്ടു. സമ്പത്തിനു ശമ്പളമായി മാസം 92,423 രൂപ ലഭിച്ചെങ്കിൽ വേണു രാജാമണിക്ക് ഓണറേറിയമായി ലഭിച്ചതു മാസം 96,666 രൂപയാണെന്നു മുഖ്യമന്ത്രി സഭയിൽ വച്ച കണക്കിൽ നിന്നു വ്യക്തമാകുന്നു.