
സംസ്ഥാനത്ത് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സര ആഘോഷങ്ങള്‍ പലയിടത്തും അതിരുവിട്ടു. തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലും ആരാധകരുടെ ആവേശം അക്രമത്തിലാണ് കലാശിച്ചത്.
കൊച്ചിയിലും തിരുവനന്തപുരത്തും പോലിസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. പുളിയാന്‍മൂലയില്‍ ഞായറാഴ്ച രാത്രി 12ഓടെയാണ് സംഭവം. പരിക്കേറ്റ ഒരാളുടെ ആരോഗ്യനില അതീവഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്ത് നടന്ന ആഘോഷത്തിനിടെ പൊഴിയൂര്‍ എസ്‌ഐ എസ് സജിക്കാണ് മര്‍ദ്ദനമേറ്റത്. പൊഴിയൂര്‍ ജങ്ഷനില്‍ സ്‌ക്രീന്‍ സ്ഥാപിച്ച് മല്‍സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ രണ്ട് യുവാക്കളെ നീക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിനെ (32) പോലിസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐ സജിയെ പാറശാല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് കലൂരിലാണ് ഫുട്‌ബോള്‍ ആരാധകരുടെ അതിരുകടന്ന ആഘോഷത്തിനിടെ പോലിസുകാരൻ
ലിബിന്‍രാജിന്
ക്രൂരമര്‍ദ്ദനമേറ്റത്. അഞ്ചംഗ സംഘം പോലിസുകാരനെ മര്‍ദ്ദിച്ചശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തില്‍ പരിക്കേറ്റ ലിബിന്‍രാജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കലൂര്‍ മെട്രോ സ്‌റ്റേഷനു മുന്നില്‍ ഞായറാഴ്ച രാത്രി 12 നാണ് സംഭവം. പട്രോളിങ്ങിനിടെ റോഡില്‍ വാഹനം തടഞ്ഞ് ആഘോഷം നടത്തുന്ന സംഘത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലിസുകാരനെ ആക്രമിച്ചത്. ലിബിന്‍രാജിനെ മര്‍ദ്ദിച്ച് താഴെയിട്ടതോടെ മറ്റൊരു പോലിസുകാരനെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. വീണ്ടും കൈയാങ്കളി തുടര്‍ന്നതോടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് കൂടുതല്‍ പോലിസുകാരെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. അരുണ്‍, ശരത്, ബിബിന്‍, ജാക്‌സണ്‍ എന്നിവരാണ് പിടിയിലായത്. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരാളെകൂടെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.