സംഗീത പരിപാടി കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഹോട്ടലിൽ കുഴഞ്ഞുവീണു മരിച്ച ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കേസെടുത്തു. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കെകെയുടെ മൃതദേഹം ഇന്നു പോസറ്റ്മോർട്ടം ചെയ്യും.കൊൽക്കത്ത നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിൽ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൊൽക്കത്ത സിഎംആർഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 53 വയസായിരുന്നു. സി.എസ് മേനോന്റെയും കനകവല്ലിയുടെയും മകനായി ഡൽഹിയിലാണ് ജനിച്ചു വളർന്നത്. 1990കളിൽ അവസാനത്തിൽ ഏറെ ഹിറ്റായ ‘പൽ’ ആൽബത്തിലൂടെ ഗായകനായി ചുവടുറപ്പിച്ചു. കാതൽ ദേശത്തിലൂടെ എ.ആർ റഹ്മാൻ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് കൊണ്ടുവന്നു.
കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെ കെകെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാൻഡ് ഹോട്ടലിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
കെകെ കുഴഞ്ഞുവീണ ഹോട്ടൽ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. സംഗീത പരിപാടിയുടെ സംഘാടകരെയും കെകെ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.
ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവർന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത് . കെ.കെ. എന്നപേരിൽ എന്നപേരിൽ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ വൈവിധ്യമുള്ള ഗായകനായിരുന്നു അദ്ദേഹം. ഹിന്ദി, മലയാളം, മറാത്തി, തമിഴ്, കന്നഡ, ബംഗാളി ഉൾപ്പെടെ ഒട്ടേറെ ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ഏകദേശം എഴുനൂറോളം ഗാനങ്ങൾ ആലപിച്ച അദ്ദേഹം 1990കളിൽ ഹിറ്റായി മാറിയ പൽ, യാരോം തുടങ്ങിയ ഗാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്
മലയാളിയായ കെ കെ ആകെ പാടിയിട്ടുള്ളത് ഒരേ ഒരു മലയാള ഗാനമാണ്.2009ൽ ദീപൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ പുതിയ മുഖം എന്ന ചിത്രത്തിൽ. രഹസ്യമായി എന്ന ഗാനം. ദീപക്ക് ദേവായിരുന്നു ഈ ഗാനത്തിൻറെ സംഗീത സംവിധാനം.
2017 ൽ ഒരു അഭിമുഖത്തിൽ മലയാളത്തിൽ കൂടുതൽ ഗാനങ്ങൾ പാടാത്തത് എന്ത് എന്ന ചോദ്യത്തിന് കെ.കെ നൽകിയ മറുപടി ഇങ്ങനെയായിരുന്നു – മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ ഞാൻ പലപ്പോഴും പാടാറുണ്ട്, മലയാളത്തിൽ പാടുന്നത് എനിക്ക് കഠിനമാണ്. ഞാൻ സംസാരിക്കുന്ന മലയാളം മാന്യമാണെന്ന് ആളുകൾ പറയുന്നു, പക്ഷേ സാഹിത്യത്തിലോ വരികളിലോ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ പറയുമ്പോൾ എനിക്ക് അത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു.മറ്റു ഭാഷകളിൽ കേൾക്കുന്ന രീതിയിൽ തന്നെയുള്ള പാട്ടുകളും വരികളും എനിക്ക് ലഭിക്കുന്നു – അന്ന് കെ.കെ ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തിൽ പറഞ്ഞു.
അതേ സമയം മലയാളത്തിൽ കൂടുതൽ പാട്ടുകൾ പാടാൻ ആഗ്രഹം ഉള്ള വ്യക്തിയായിരുന്നു കെ.കെ.
മലയാളത്തിൽ പാടാനുള്ള ഓഫറുകൾ സ്വീകരിക്കാൻ എനിക്ക് താൽപ്പര്യമില്ലെന്ന് ഒരു ധാരണ മലയാളം സംഗീത സംവിധായകർക്ക് ഉണ്ടോയെന്നും കെ.കെ ചോദിച്ചിരുന്നു. സുഹൃത്തുക്കൾ നിർദേശിക്കുന്ന മലയാളം ഗാനങ്ങൾ കേൾക്കാറുണ്ടെന്ന് പറഞ്ഞ കെ.കെ. പുതിയ കാലത്ത് ഗോപി സുന്ദറും ഷാൻ റഹ്മാനും മോളിവുഡിലെ എന്റെ പ്രിയപ്പെട്ട സംഗീതസംവിധായകർ കൂടിയാണെന്നും ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു.
മലയാളത്തിലും നിരവധി പുതിയ ഗായകരും സംഗീതസംവിധായകരും ഉണ്ട്, അവർ സമൃദ്ധമായ പുതുമയും കഴിവും ഈ രംഗത്തേക്ക് കൊണ്ടുവരുന്നത് കാണാൻ സന്തോഷമുണ്ടെന്നും കെ.കെ പറഞ്ഞിരുന്നു.
എന്നും കേരളത്തെ സ്നേഹിച്ച വ്യക്തിയായിരുന്ന കെകെ.
1999ൽ പുറത്തിറങ്ങിയ ‘പൽ’ എന്ന ആൽബം കെകെയെ ഇൻഡി-പോപ്പ് ചാർട്ടുകളിൽ മുകളിലെത്തിച്ചു. രണ്ടാമത്തെ ആൽബം ഹംസഫറും വൻ തോതിൽ ആരാധകരെ നേടി. പിന്നാലെ സ്‌റ്റേജ് ഷോകളുമായി രാജ്യമാകെ തരംഗം തീർത്തു. ഹിന്ദിയിൽ ക്യാ മുജെ പ്യാർ ഹെ (വോ ലംഹെ), ആംഖോം മെ തേരി (ഓം ശാന്തി ഓം), ഖുദാ ജാനെ (ബച്‌നാ ഏ ഹസീനോ), പിയ ആയേ നാ (ആഷിഖി 2), തൂഹി മേരെ ഷബ് ഹെ (ഗാങ്സ്റ്റർ), തൂനെ മാരി എൻട്രിയാൻ (ഗൂണ്ടേ) തുടങ്ങിയ ഗാനങ്ങളും തമിഴിൽ സ്ട്രോബറി കണ്ണേ (മിൻസാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിൻ ഉയിരേ (കാക്ക കാക്ക) എന്നിവയും കെകെയുടെ ഹിറ്റ് ലിസ്റ്റിൽ പെടുന്നു. 5 തവണ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കെകെ പാടിയ പരസ്യചിത്രഗാനങ്ങൾ പലതും നമ്മളറിയും; പെപ്സിയുടെ ‘യേ ദിൽ മാംഗേ മോർ’ അത്തരമൊന്നാണ്. ബാല്യകാലസഖിയായ ജ്യോതിയെയാണു വിവാഹം ചെയ്തത്. മകൻ നകുൽ കെകെയുടെ ആൽബമായ ഹംസഫറിൽ പാടിയിട്ടുണ്ട്.