ലൈംഗികാതിക്രമം പരാതിപ്പെടുന്ന സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള തന്റെ പ്രസ്താവനയിൽ ക്ഷമ ചോദിച്ച് നടൻ സുമേഷ് മൂർ.
അവൾക്കൊപ്പമല്ല അവനൊപ്പമാണ്, അവൾക്കൊപ്പം എന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു, തുടങ്ങിയ വിവാദ പ്രസ്താവനകളായിരുന്നു മൂർ നടത്തിയത്. തന്റെ വൃത്തികെട്ട ആൺബോധത്തിൽ നിന്നുമാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നും, വിവാദമാകുമോയെന്ന ഭയം തനിക്കില്ലെന്നും മൂർ ദ ക്യുവിനോട് പറഞ്ഞു.
‘എന്റെ ഭയങ്കരമായ മണ്ടത്തരത്തിൽ നിന്നും അബദ്ധത്തിൽ ഉണ്ടായ സ്റ്റേറ്റ്‌മെന്റാണത്. അത് മനസിലാക്കാൻ കുറച്ച് സമയം എടുത്തിട്ടുണ്ട്. ഞാൻ എന്ത് മണ്ടനാണെന്ന് വിചാരിക്കുകയാണ്. ഭയങ്കര മോശം സ്റ്റേറ്റ്‌മെന്റാണ്. വലിയ വൃത്തിക്കേടാണ് ഞാൻ ചെയ്തത്. ഒരു സ്ത്രീ അവർക്ക് സംഭവിച്ച പ്രശ്‌നം പറയുന്ന സമയത്ത് എന്റെയൊക്കെ ചിന്തയിൽ പോലും ഒരു ആൺബോധം കിടപ്പുണ്ട്. എന്റെ സ്‌കൂൾ ഓഫ് ഡ്രാമയിലെ ചില സുഹൃത്തുക്കൾ ഈ സ്റ്റേറ്റ്‌മെന്റ് കണ്ടതിന് ശേഷം എന്നെ വിളിച്ചു. അവരെന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോഴാണ് എനിക്ക് എന്റെ പ്രശ്‌നത്തിന്റെ വ്യാപ്തി കൂടുതൽ മനസിലാകുന്നത്. എന്റെ സ്റ്റേറ്റ്‌മെന്റിൽ വലിയ പ്രശ്‌നമുണ്ട്. ആദ്യത്തെ പ്രാവശ്യം തന്നെ പറഞ്ഞുകൂടായിരുന്നോ എന്നൊക്കെ പറയുന്നത് വലിയ പ്രശ്‌നമുള്ള സ്റ്റേറ്റ്‌മെന്റാണ്. തങ്ങൾ അനുഭവിക്കുന്ന പ്രശ്‌നം മനസിലാക്കാത്ത സ്ത്രീകളുണ്ട്.
വിവാദമാകുമെന്ന സൂചനയുള്ളത് കൊണ്ടല്ല ഇപ്പോൾ തിരുത്തുന്നത്. വിവാദമൊന്നും എനിക്കൊരു പ്രശ്‌നമല്ല. ഞാൻ കേരളത്തിൽ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ പോലുമല്ല. ഞാൻ പറഞ്ഞത് എന്റെ ഒരു ആൺബോധത്തിൽ നിന്നുള്ള കാര്യമാണ്. ആ ആൺബോധത്തിൽ നിന്ന് വിവരമുള്ള മനുഷ്യരോട് സംസാരിക്കുമ്പോഴാണ് അതിലൊരു ക്ലാരിറ്റി എനിക്ക് കിട്ടിയിട്ടുള്ളത്. വിവാദമാകുമെന്ന പേടിയല്ല, തിരിച്ചറിവാണ്. സിനിമാ മേഖലയിൽ അതിജീവിത നടത്തുന്ന പോരാട്ടത്തെ പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ളൊരു സ്റ്റേറ്റ്‌മെന്റ് പോലെയായി പോയി എന്റേത്. അത് ഞാൻ തിരുത്തുകയാണ്. ക്ഷമ പറയുകയാണ്’, മൂർ വ്യക്തമാക്കി
നടൻ ഇന്ദ്രന്സിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കാഞ്ഞത് വിജയ് ബാബുവിന്റെ ലൈംഗികാക്രമണ കേസ് ആണെന്ന് ഒരു വധം ഉയർന്നപ്പോഴായിരുന്നു മൂർ പ്രതികരിച്ചത്.
മൂറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു :
ഇത് കോടതിയിൽ നിൽക്കുന്ന കേസാണ്. സിനിമയ്ക്ക് അങ്ങനെയൊന്നില്ല, ഒരു പ്രൊഡ്യൂസർക്ക് എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടെന്ന് പേരിൽ, ആ സിനിമയിൽ അഭിനയിച്ചവരെ തള്ളിക്കളയുന്നതിൽ എനിക്ക് തീരെ യോജിപ്പില്ല. പിന്നെ ആ കേസ് തന്നെ, ഒരു സ്ഥലത്ത് വച്ച് തന്നെ ഒന്നിലധികം തവണ ഒരാളുടെ കൂടെ പോയി പീഡിപ്പിക്കപ്പെടുക എന്ന് പറയുമ്പോൾ, അത് ഞാൻ വിശ്വസിക്കുന്നില്ല.
ഏത്പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്കെ, അതിന്റെയൊക്കെ പേരിൽ ഒരു പടത്തിനെ തഴയുക എന്ന് പറയുമ്പോൾ എനിക്ക് യാതൊരുവിധ യോജിപ്പുമില്ല. എനിക്ക് കിട്ടിയ ഈ അവാർഡ് അടക്കം ഹോം എന്ന സിനിമയുടെ ഭാഗമായ എല്ലാവർക്കും ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു. ഒരു ജനാധിപത്യത്തെ പറയുമ്പോൾ, ഒരു ഓട്ടത്തിന് നമ്മൽ മുന്നിൽ എത്തുമ്പോൾ പുറകിലുള്ളവർ ഉണ്ടായത് കൊണ്ടാണല്ലോ നമ്മൾ മുന്നിലെത്തുന്നത്.
ഇന്ദ്രൻസ് എന്ന നടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന് വേണ്ടിയും ഈ പുരസ്‌കാരം ഡെഡിക്കേറ്റ് ചെയ്യുകയാണ്. കളയിലെ എല്ലാവരും തനിക്ക് തന്നതാണിത്. അതിന്റെ കൂടെ ഇന്ദ്രൻസ് ചേട്ടനെയും സ്മരിക്കുന്നു. വിജയ് ബാബുവിനെതിരായ കേസിൽ ഒരു ക്രെഡിബിലിറ്റിയും ഇല്ല. ഞാൻ അവനൊപ്പമാണ്- മൂർ പറഞ്ഞു.
അവൾക്കൊപ്പം ആൾക്കാര് എല്ലാവരും നിൽക്കുകയാണ്. അത് ഒരു ട്രെൻഡാണ്. അവനൊപ്പവും ആൾക്കാര് വേണ്ടെ. എന്തായിത് ചന്തയോ. ഇതിന്റെ പേരിൽ തനിക്ക് വിമർശനമുണ്ടാകട്ടെ, എനിക്കെതിരെ മീടുവോ റേപ്പോ എന്ത് വന്നാലും ഞാൻ അത് സഹിക്കും. അങ്ങനെയല്ലാതെ ഇപ്പോൾ നിവൃത്തിയില്ലല്ലോ.
ആണുങ്ങൾക്ക് ആർക്കും ഒന്നും മിണ്ടാൻ പറ്റുന്നില്ല. അപ്പോൾ അത് റേപ്പായി, മീടുവായി. ഒരു സാമാന്യ ലോജിക്കിൽ ചിന്തിച്ചാൽ മനസിലാകില്ലേ. ഒരേ സ്ഥലത്ത് അഞ്ചാറുവട്ടം, അല്ലെങ്കിൽ അമ്പത് വട്ടം പോയി പീഡിപ്പിക്കുകയെന്ന് പറയുമ്പോൾ, ഒരു വട്ടം പീഡിപ്പിക്കപ്പെടുമ്പോൾ ആപ്പോൾ തന്നെ പ്രശ്‌നമാക്കിയാൽ പോരെ, എന്തിനാണ് അവിടെ പീഡിപ്പിക്കപ്പെടാൻ പോയിക്കൊണ്ടിരിക്കുന്നത്- മൂർ പറഞ്ഞു.