മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ എട്ടിന് 574 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 175 റൺസുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ജഡേജയ്‌ക്കൊപ്പം മുഹമ്മദ് ഷമിയും (19) പുറത്താവാതെ നിന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്.228 പന്തുകളിൽ നിന്നാണ് 17 ബൗണ്ടറിയും മൂന്ന് സിക്സും അടക്കം ജഡേജ റൺസ് വാരികൂട്ടിയത്. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളിൽ ജഡേജ പങ്കാളിയായി.
നേരത്തെ റിഷഭ് പന്തിന്റെ 96 റൺസാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആർ അശ്വിൻ (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിത് എംബുൽഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി ഒരു നാഴികക്കല്ലും മറികടന്നു. ടെസ്റ്റ് മത്സരങ്ങളിൽ 8000 റൺസ് സ്വന്തമാക്കിയിരിക്കുകയാണ് കോലി.
അശ്വിനൊപ്പം 130 റൺസിന്റെ കൂട്ടുകെട്ടാണ് ജഡ്ഡു പടുത്തുയർത്തിയത്. അശ്വിൻ എട്ട് ബൗണ്ടറികളുടെ സഹായത്തോടെയാണ് 61 റൺസെടുത്തത്. ഇന്ന് ഇന്ത്യക്ക് നഷ്ടമായ ആദ്യ വിക്കറ്റും അശ്വിന്റേതായിരുന്നു. സുരംഗ ലക്മലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഡിക്ക്വെല്ലയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു അശ്വിൻ. പിന്നാലെ ക്രീസിലെത്തിയ ജയന്ത് യാദവ് രണ്ട് റൺസുമായി മടങ്ങി. എന്നാൽ ഷമിയെ കൂട്ടുപിടിച്ച് ജഡേജ ഇന്ത്യൻ സ്‌കോർ 550 കടത്തി.
കഴിഞ്ഞ ദിവസം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിനുള്ള സമർപ്പണം കൂടിയായിരുന്നു ജഡേജയുടെ സെഞ്ചുറി. പ്രഥമ ഐപിഎല്ലിൽ വോൺ നയിച്ച രാജസ്ഥാൻ റോയൽസിൽ അംഗമായിരുന്നു ജഡേജ.
അതേസമയം 22 ടെസ്റ്റുകൾക്ക് ശേഷമാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 400 കടക്കുന്നത്. 2019ൽ നവംബറിൽ ഇൻഡോറിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യൻ ടീം അവസാനമായി 400 കടന്നത്. അന്ന് ടീം ആറിന് 493 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.അന്ന് മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ച്വറിയായിരുന്നു ഇന്ത്യയുടെ കരുത്ത്.