സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയര്‍ത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലിറ്ററിന് 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പെടുത്തി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി 13 രൂപയായി നിശ്ചയിച്ചത്. ഇതിനെതിരെ കുപ്പിവെള്ള ഉത്പാദകരുടെ സംഘടന ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ഈ ഹർജിയിൽ ഹൈക്കോടതി രണ്ടാഴ്ച മുന്‍പ് സ്റ്റേ ഉത്തരവ് നൽകുകയും ചെയ്തു.
ഇതിന് തൊട്ട്പിന്നാലെയാണ് ഇപ്പോള്‍ കുപ്പിവെള്ളത്തിനു വില ഉയര്‍ത്തിയിരിക്കുന്നത്. കുപ്പിവെള്ളത്തിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മിക്ക ബ്രാന്‍ഡുകളും പരമാവധി വില്‍പ്പന വില 20 രൂപയാക്കിയിരിക്കുകയാണ്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പില്‍ നല്‍കിയ അടുത്ത ദിവസം കോടതി പരിഗണിക്കും.സംസ്ഥാന സര്‍ക്കാര്‍ അപ്പില്‍ നല്‍കുമെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടെതന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയിട്ടുണ്ട്.